Thursday, January 9, 2020

അലക്ഷ്യം

വെറുതേയീറൻ കാറ്റിൽ
അലയും മേഘക്കീറിൽ
എഴുതാനാകുന്നീലെൻ
ഹൃദയം പേനത്തുമ്പാൽ

മറവിക്കടൽ താണ്ടി-
യണയും സുഗന്ധത്താൽ
പൊതിയാനാകുന്നീലെൻ
സ്മരണാസമ്മാനങ്ങൾ 

പൊഴിയും തൂവൽ കൊണ്ടും 
തഴുകാൻ ഭയം നേർത്ത 
തരളസ്വപ്നങ്ങളാൽ
തീർത്ത മൻമനോരഥം

പിരിയും നേരം പോലും
പറയാൻ വാക്കില്ലാതെ 
ഉഴറുന്നുവെൻ ജീവൻ
പിൻവിളി കാതോർക്കുന്നു

നിഴലും വെളിച്ചവും 
ഇഴുകിച്ചേരും അഴി-
മുഖവും തേടിത്തേടി-
ത്തുഴയും തോണിക്കാരാ

പകരത്തിനായല്ലാതൊ-
ഴുകും പുഴക്കെന്തേ
കടലിന്നുപ്പിൽ ചേർന്നു
കുഴയാൻ  ഇന്നും യോഗം

നിലവിൽ പാടം താണ്ടി
വരുമാ ധനക്കുളിർ-
തിരുവാതിരക്കാറ്റി-
നെന്തിനീ അനാഥത്വം

കെടുതിക്കാലങ്ങളിൽ
പൂത്തുകായ്ച്ചൊരീ മരം
ഉളിയാൽ ചീന്തിച്ചീന്തി
തീർപ്പതേതൊരു തോണി

ഒറ്റയായ് നീ പാടുന്ന
പാട്ടുകൾ ലയിക്കുന്ന 
പുഴ തൻ ഓളങ്ങളിൽ 
നിലവിൻ ചാഞ്ചാട്ടമോ

ഒഴുകിച്ചേരും കടൽ-
ക്കരയിൽ കാക്കുന്നതെൻ
മൊഴിയോ പാട്ടോ വെറും
പൊട്ടിയ കുപ്പിച്ചില്ലോ 

വെറുതേയീറൻ കാറ്റിൽ
അലയും മേഘക്കീറിൽ
എഴുതാൻ ശ്രമിപ്പതെൻ 
ഉണ്മയോ ഞാനാം പൊയ്യോ 

1 comment: