Wednesday, July 6, 2016

അകലം

അനക്കമില്ലാതെ ഇരിക്കുവാൻ വയ്യേ
ചലനമെന്നതേ പ്രകൃതമാകയാൽ

കറങ്ങിടാതെ ഞാൻ ഇരിക്കുകിൽ ആകെ-
ത്തുലഞ്ഞു പോകുമീ ജഗത്തും ജീവനും

ഉലഞ്ഞു പോവുകിൽ ചിതറി വീണുപോം
അനേക സ്വപ്നങ്ങൾ മെനഞ്ഞ സൗധങ്ങൾ

ഇടക്കു ദേഷ്യത്തിൻ കണിക പോരുമീ
പുളയ്ക്കും മർത്ത്യന്റെ അഹന്ത തീർക്കുവാൻ

കിടന്നുറങ്ങുവാൻ കൊതിയുണ്ടെങ്കിലെൻ
കിടാങ്ങളൊക്കെയും മരവിച്ചു ചാകും

ക്ഷമയ്ക്കുപമാനമതാക്കിയില്ലയോ
ക്ഷമിച്ചിടാം നിങ്ങൾ കുറുമ്പു കാട്ടുമ്പോൾ

--------------------------------------------------

അനക്കമില്ലാതെ ഇരിക്കുവാൻ വയ്യേ
ചലനമെന്നതേ പ്രകൃതമാകയാൽ

ചിരിച്ചു നിൽക്കുന്ന പനിമതിയെന്തോ
അകാരണമായി വിഷാദമാണ്ടു പോയ്‌

"അരികിൽ നിന്നെന്തേ അകലുന്നൂ നീയെൻ
പ്രിയേ" വിഷമത്തോടവൻ തിരക്കുന്നു.

"മറന്നുവോ നമ്മൾ ഒരുമിച്ചു കണ്ട
കിനാവുകൾ, ജഗച്ചലച്ചിത്രകാവ്യം

മറന്നുവോ ദീപ്ത കിരണത്താൽ സൂര്യൻ
പൊതിഞ്ഞു നിന്നൊരു പുലരി വേളകൾ

ഒരു വൈരക്കല്ലായ് അവനെ മാറ്റി ഞാൻ
നിനക്കു സമ്മാനം അരുളിയ ദിനം

അരികിൽ ഞാനെത്തെ ഹൃദയത്തിൽ വേലി-
യിറക്കമേറ്റവും അനുഭവിച്ച നാൾ

മുയലും മാനുമായ് നിഴലുകൾ മാറ്റി
കുടുകുടെ നിന്നെ ചിരിപ്പിച്ച സന്ധ്യ

മറന്നുവോ നീയെൻ നിലാവിൻ പാൽക്കടൽ-
ത്തിരയിൽ നീരാടി കുളിർത്ത രാത്രികൾ

അകലെ നക്ഷത്രം ചിരിച്ചു കാട്ടിയാൽ
മറക്കുവാനാമോ നിനക്കിതൊക്കെയും

അരികിൽ നീയില്ലാതെനിക്കു വയ്യ നീ-
യകലുകയാണോ തനിച്ചയാക്കിയെന്നെ?"

കരച്ചിൽ താങ്ങാതെ മുഖം കുനിച്ചവൻ
അനന്തമാം മേഘപ്പുതപ്പിൽ ചായവെ

സ്മിതാർദ്രയായി ഞാൻ പറഞ്ഞു "നീയല്ലേ
അകലുന്നൂ, കുറ്റം എനിക്കു നൽകിയോ?

ഭ്രമണത്തിൽ മതി മറന്നിടുമ്പോൾ നീ
അകലെപ്പോകുന്നൂ, മദിച്ചു തുള്ളുന്നൂ

ഇടക്കൊരേകാന്തസ്‌മരണ പൊങ്ങുമ്പോൾ
തിരിച്ചു നീയെന്റെ അരികിലെത്തുന്നൂ.

ചലനമെന്നതേ നിയമം ആകയാൽ
പരാതി ചൊല്ലുവാൻ തുനിഞ്ഞതില്ല ഞാൻ

അറിയുക, ഞാനല്ലകുലുന്നൂ നീയേ
അകന്നു പോകുന്നു, തിരിച്ചു പോരുന്നു."

പതുക്കെ മേഘത്തിൻ പുതപ്പ് മാറ്റിയാ
മുഖത്തു ജാള്യത കലർന്നൊരു ചിരി-
യൊതുക്കി നോക്കുന്നൂ, വിടർന്ന നാണത്താൽ
തിരിച്ചു പിന്നെയും മറഞ്ഞു പോകുന്നൂ.

ഒടുവിൽ കൺതുടച്ചിടറും വാക്കോടെ
പറഞ്ഞിടുന്നവൻ "ചലനമല്ലയോ.
അതാരുടേതാണെന്നറിയുവാനെത്ര
വിഷമമാണതാ, അറിഞ്ഞുകൂടയോ?
അകലെപ്പോയാലും നിരന്തരം കൃത്യ-
സമയത്തു വീണ്ടും വരുന്നതില്ലെ ഞാൻ?
അതല്ലേ സ്നേഹത്തിൻ അളവുകോൽ?നിന്നെ
പിരിഞ്ഞു ജീവിതം എനിക്കെപ്പോളുള്ളൂ?

അനക്കമില്ലാതെ ഇരിക്കുവാൻ വയ്യേ
ചലനമെന്നതേ പ്രകൃതമാകയാൽ"

ചിരിച്ചു താരകൾ, ചിരിച്ചു മേഘങ്ങൾ,
തമോഗർത്തത്തിലെ മഹർഷിമാർ കൂടെ,
ചിരിച്ചു ഞാൻ, ചിരിച്ചവൻ, ദിവാകരൻ
ചിരിച്ചു ബ്രഹ്‌മാണ്ഡ ചലച്ചിത്രശാല

3 comments:

  1. കവിത അസ്സലായിട്ടുണ്ട്

    ReplyDelete
  2. കവിത അസ്സലായിട്ടുണ്ട്

    ReplyDelete