Thursday, May 6, 2010

മടക്കയാത്ര

കരളിന്‍ നിലവറയില്‍ ഒരു
പദതാള തരംഗം
ഇരുളിന്‍ തടവറയില്‍ ഒരു
പുലരിത്തുടുവെട്ടം

നുരയുന്ന മദത്തിന്‍ ചിരി
മുഖരീകൃതമാകെ
മുറിവേറ്റ മനസ്സിത്തിരി
ദയകാത്തു കിടക്കേ

നിള പാടിയ നീലാംബരി
വെറും ഓര്‍മ്മയതാകെ
നിലാവിന്‍ മൃദുപദപല്ലവി
വിരിയാതെ വിതുമ്പേ

ചുരമാന്തിടും ഹൃദയങ്ങളില്‍
കുരുതിക്കലി തുള്ളെ
വിറപൂണ്ട വസന്തത്തിനു
വെറുതേ കണ്‍ നിറയേ

പടിവാതിലടച്ചെന്‍ വഴി
തടയുന്നൊരു കാറ്റും
പല വട്ടം കുനിഞ്ഞെന്നുടെ
തല തൊട്ടൊരു മാവും
പറയുന്നിതുവരെ നേടിയ
നേട്ടങ്ങളിലെല്ലാം
മറയുന്നതു നിന്നുള്ളിലെ
സരയൂ നദിയത്രേ

മതി ഇന്നി മടങ്ങീടുക
നിന്‍ വേരുകള്‍ തേടി
കൊതി വിട്ടു നടന്നീടുക
മണ്‍ വാസന തേടി

അതിജീവനസംഗ്രാമ-
ച്ചുടുചോര മണക്കും
ഇടം വിട്ടൊരു ബോധീമര-
ത്തണലിന്‍ പൊരുള്‍ തേടി.

ഉയിരിന്‍ ചെറുതുടിയും പര-
നുപകാരമതാവാന്‍
വെയിലില്‍ ഉരുകീടും മന-
സ്സിനു പൂന്തണലാവാന്‍

നിറപുഞ്ചിരിയോടെ സ്വയ-
മടരാന്‍ വിധിയെഴുതി
നട കൊള്ളുക നിന്‍ ഹൃത്തുടി-
യണയുന്ന വരേക്കും...............

2 comments:

  1. കവിത ആസ്വദിക്കാനറിയാത്തത് കൊണ്ടാകാം...ഒന്നും മനസ്സിലായില്ല...

    ReplyDelete
  2. വളരെ അധികം ഇഷ്ടായി ഈ കവിത...
    നല്ല നിലവാരമുള്ള രചന എന്ന് പറയാതിരിക്കാന്‍ വയ്യ

    ReplyDelete