Thursday, March 7, 2019

കര കയറ്റണേ.....

ശ്രീരാമകൃഷ്ണ ജയന്തി ആശംസകൾ
---------------------------------------

സന്ധ്യയായിക്കഴിഞ്ഞുവെന്നൊരു
ചിന്തയുള്ളിൽ ചുഴലവേ
അന്ത്യഗാനത്തിൻ ശീലുകളെന്റെ
ചുണ്ടിൽ തത്തിക്കളിക്കവേ

അന്ധകാരത്തിലാണ്ടു മൽപ്രാണ-
ഗ്രന്ഥികൾ വിങ്ങി നിൽക്കവേ
ആകുലതകകളാമുമിത്തീയിൽ
ആകെ ഞാൻ വെന്തു തീരവേ

രാപ്പനിയിൽ വിറച്ചു ഞാൻ, നിത്യ
നാരകത്തീയിലാഴവേ
നേർത്ത വെണ്ണിലാവുമ്മ വെക്കുന്ന
രാത്രിയും ഞാൻ വിയർക്കവേ

ആർദ്രമാമൊരു നിർമ്മല സ്മിതം
ഏത് കോണിൽ നിന്നെത്തിയോ?
വാനമാകവേ മൂടിടും മുകിൽ
മാലപോലെ പുണർന്നുവോ

പേടി വേണ്ടെന്നൊരമ്മ തൻ സ്നേഹ
വായ്പ്പിനാൽ ഉയിർപ്പിച്ചുവോ?
ഞാൻ നിനയ്ക്കുന്നതിന്നുമപ്പുറം
എന്നെയൻപിനാൽ മൂടിയോ?

ചന്ദ്രാദേവി തൻ ഭാഗ്യപൂർത്തിയായ്
മണ്ണിൽ വീണ പൊൻ താരകേ
നിസ്വനാം ക്ഷുധിരാമഗേഹത്തിൽ
പാർത്ത വൈഡൂര്യരത്നമേ

ദക്ഷിണേശ്വര വൈകുണ്ഠത്തിങ്കൽ
വാണീടും പദ്മനാഭനേ
ശാരദാമണി തന്റെ ഹൃത്തുടി-
ത്താളമായിയിരിപ്പോനെ

രാമകൃഷ്ണനായ് ഭക്ത്തമാനസ-
തീർത്ഥത്തിൽ വാഴും ഹംസമേ
നിത്യപീയൂഷമാം കൃപാനിധേ
സത്യമാം പരബ്രഹ്മമേ



ജീവിതം തീർത്തിടുന്നു മുന്നിലായ്
ഭീതിദ സന്നിഗ്ദ്ധത
അപ്പൊഴൊക്കെയും ഞാനറിയുന്നു
നിൻ വിരലിന്റെ സ്നിഗ്ദ്ധത
നീ നിറച്ചു തരുന്നു വാടിയ
പ്രാണനിൽ നിന്റെ മുഗ്ദ്ധത
കീഴടക്കുന്നുവെന്നിലെ എന്നെ
നിന്നൻപിൻ അനിരുദ്ധത

നിൻ പദമുദ്ര ചൂടി നിൽക്കുന്ന
കൽക്കത്താ തെരുവീഥികൾ
നിന്റെ വസ്ത്രാഞ്ചലത്തിൻ സ്പർശത്താൽ
ധന്യരാം തരുശ്രേഷ്ഠന്മാർ

നിന്നപദാനം വാഴ്ത്ത്തിടാൻ നാവു
പോരയെന്നോതുമാഴികൾ
നിൻ സ്മിതത്തിൻ പ്രഭയാൽ ഊഴിയിൽ
പൊൻവെയിൽ തീർക്കും ആദിത്യൻ

ഗംഗ തന്റെ തരംഗ വീചികൾ
പാടുന്നൂ നിന്റെ ഗീതകം
വന്നു നിൽക്കുന്നു വിണ്ണിൽ ദേവകൾ
കാണുവാൻ തവ നർത്തനം 

പണ്ട് കാളിയപന്നഗത്തിന്റെ
പത്തികൾക്കു മേൽ ദർശിച്ച
താവക പദചാലനം കണ്ടു
മുഗ്ദ്ധരാകുന്നു ദേവകൾ 

മഞ്ജുളശ്രീയെഴുന്ന നിൻ തിരു-
മെയ്യു ചാർത്തുന്ന പൂവാകാൻ
പാട്ടുകൾ പാടിടുന്ന നേരത്താ
ധോലക്കിൻ താളമായീടാൻ 

നെഞ്ചിലങ്ങുന്നു ചാർത്തിടും വസ്ത്ര-
ത്തിന്റെ നൂലിഴയായീടാൻ 
ആ വരാന്തയിൽ താവക മൃദു
മേനി പുൽകുന്ന കാറ്റാകാൻ 

നീ നടക്കും വഴിയരികിലെ 
കാട്ടുപുല്ലിന്റെ തണ്ടാകാൻ
പഞ്ചവാടിക തന്നിൽ പാടിടും
പൂങ്കുയിലിൻ സ്വരമാവാൻ

നിൻ തലോടലിൽ ഹർഷിതരായ
പൊൻ തുളസിക്കതിരാവാൻ
നിന്റെ പുഞ്ചിരി കണ്ടവരുടെ
കാലടിപ്പൊടിയാകുവാൻ

ഉള്ളുകൊണ്ടു കൊതിച്ചു ഞാ-
നെങ്കിൽ ഭാഗ്യം വന്നില്ലിതേ വരെ
ഓർമ്മയറ്റു നടക്കയാണിന്നു
ഞാനറിയാ വഴികളിൽ

വന്നതില്ല ഞാൻ ആ തിരുനട
തേടിയങ്ങിന്നിതേ വരെ
നിന്നതില്ല തലകുനിച്ചു നിൻ
ധന്യമാശിഷം ഏറ്റിടാൻ

വീണുരുണ്ടില്ല നിൻ ലീല കണ്ട
പുണ്യ ഗംഗാ തടിനിയിൽ
നാണമറ്റു ഞാൻ പാടിയതില്ല
നിന്റെ നാമാമൃതങ്ങളെ

ഹാ നടന്നില്ല ഞാൻ തിരുവടി
പോയ പാതയിലൊന്നുമേ
നീ ചൊരിഞ്ഞ കൃപ തൻ മാരിയിൽ
ആകെയും നനഞ്ഞില്ല ഞാൻ

പൊൻ വിരൽകളാൽ തംബുരു മീട്ടി
പാടിടുന്ന സമീരനിൽ
മത്തഭൃംഗാവലികളാൽ ചുറ്റ-
പ്പെട്ട പൂവു കണക്കിനെ

രാധികാ ഭാവലീനനായി നീ
ആടിടും നടനത്തിലും
പൂനിലാവിൻ സ്മിതവുമായ്  ഭക്ത-
വൃന്ദമൊത്തിരിക്കുമ്പോഴും

നിൻ തിരുമൊഴി തൻ നിറവേന്തി
സന്ധ്യപൂക്കും ദിനത്തിലും
നിന്റെ കാലടിക്കീഴിൽ ലോകങ്ങൾ
ആകെയും നമിക്കുമ്പൊഴും

മാതൃവാത്സല്യധാമം ശാരദാ
ദേവിയോടൊത്തു നിൻ പദം
കുമ്പിടാൻ ഭാഗ്യമൊത്തു വന്നീല
എന്റെ ജീവന്നിതേ വരെ

നിൻ സ്മിതത്താൽ ഉയിർത്ത ജീവനിൽ
എന്നു നിൻ കൈ പതിഞ്ഞിടും?
എന്നു നിന്റെ തിരുവുടൽ കണ്ടു
കൺകൾ നിർവൃതിയേന്തിടും?

എന്തറിയുവാൻ നിന്റെ ലീല തൻ
അന്തരാർത്ഥങ്ങൾ എങ്കിലും
ഈശ നിന്നെ പുകഴ്ന്നു പാടുവാൻ
ആശയുള്ളിലുദിക്കുന്നു

നിർത്തിടാതെ നിൻ നാമമോതുവാൻ
നാവിനേകണേ ശക്തി നീ
നിർത്തി പോകാൻ ഒരുങ്ങിടുമ്പോൾ നിൻ-
കൈകളാൽ കരയേറ്റണേ!!!

No comments:

Post a Comment