Friday, March 3, 2017

നിത്യപീയൂഷം

വെയിലിന്റെ ഇഴ നീർത്തി
നീയെന്റെ ജാലക
പ്പടിയിൽ കുണുങ്ങി
ച്ചിരിച്ചിരുന്നു

കരളിന്റെയാഴത്തിൽ
കരയുമെൻ ചേതന-
ക്കൊരു സാന്ത്വനം നീ
പകർന്നിരുന്നു

എരിയുമെൻ ദുരിതങ്ങൾ
ഒരു പൊൻ തലോടലാൽ
അലിവോടെ നീയലി-
യിച്ചിരുന്നു

മെഴുകിയൊരെൻ
ഓണമുറ്റത്ത് പൂക്കളം
എഴുതുവാൻ തുമ്പയായ്
വന്നിരുന്നു

അറിയാതെ പാടിയ
പാട്ടിന്റെ ഈരടി
ഹൃദയത്തിൽ നീയേ
കുറിച്ചു തന്നു

അറിയുവാൻ ആളുക-
ളില്ലാതെ തൂകുമെൻ
മിഴിനീരു കൈയാൽ
തുടച്ചു തന്നു..

നിറമാർന്ന സന്ധ്യ തൻ
മുന്തിരിച്ചാർ മോന്തി
മതികെട്ടു ഞാൻ പോയി-
യെന്നാകിലും

ഒരു വൻ തിരയുടെ
അലകളിൽ പെട്ടു ഞാൻ
അടിതെറ്റി ദൂരേക്ക്
പോയെങ്കിലും

പിഴകൾക്കു മേൽ സ്വയം
ഉരുകിയൊലിച്ചു ഞാൻ
നിഴൽ പോലുമില്ലാതെ
നിന്നെങ്കിലും

ജഡമായ ചിന്ത തൻ
വലയിൽ കുരുങ്ങിയെൻ
നിറമാർന്ന ഭാവന
പിടയുമ്പൊഴും

വിടുതലില്ലെന്നുറ-
ച്ചൊരുകോണിൽ ഞാനെന്റെ
മുറിവിൽ തലോടി
ഇരുന്നീടവേ

ഒരു ചെറു വാക്കിന്റെ
സ്ഫുരണമായ് നീയെന്റെ
ഹൃദയത്തിൽ മിന്നൽ
പ്രഭ പടർത്തി

ഒരു ഞൊടി കൊണ്ടു നീ
കെട്ടിക്കിടന്നൊരെൻ
കവിതയ്ക്കു പുത്തൻ
ഒഴുക്കു നൽകി

ഒരു പുഞ്ചിരി കൊണ്ടെൻ
ജീവനിൽ അൻപിന്റെ
പുതുമഴ പോലെ നീ
പെയ്തു തോർന്നു

ഒരു പൊൻകിനാവു പോൽ
എന്നിൽ ഞാൻ കാണാത്ത
പുലരിയിലേക്കു നീ
ആനയിച്ചു.

നിറയാത്ത തൃഷ്ണാ
തടാകങ്ങൾ നീയൊരു
മിഴിനീർക്കണത്താൽ
നിറച്ചു തന്നു.

ഉയിരിന്നഗാധത്തിൽ
നിത്യപീയൂഷമായ്
കുഴലൂതി നീ ചിരി
തൂകി നിന്നു.

No comments:

Post a Comment