Tuesday, April 14, 2015

വിഷുക്കവിത

കണിക്കൊന്ന പൂത്ത
കിനാവിന്‍റെ ചോട്ടില്‍
വിരിഞ്ഞെത്തിയോ മേട-
മാസത്തിളക്കം
ഒരാണ്ടിന്‍ കിതപ്പാറ്റി
പോകുന്നു ദൂരെ
ഒരോര്‍മ്മപ്പതിപ്പായ്
നിലാവിന്‍റെ വെട്ടം

പടക്കങ്ങള്‍ പൊട്ടുന്ന
ശബ്ദത്തിലെങ്ങോ
പഴംപാട്ടിനീണം
ശ്രവിക്കുന്നുവോ നാം
പതുക്കെ തുറക്കുന്ന കണ്ണില്‍
തിളങ്ങും വെളിച്ചത്തില്‍
മിന്നുന്നു കൈശോരവേഷം

അതാ ദൂരെ വീശുന്ന
കാറ്റില്‍ സ്മൃതി തന്‍
ചിലമ്പൊച്ച, നീലാമ്പല്‍
പൂക്കുന്ന ഗന്ധം,
കണിക്കൊന്ന തന്‍
പൊന്‍കിലുക്കം, ഉദിക്കും
വസന്താഗമത്തിന്‍
പ്രതീക്ഷാസ്മിതങ്ങള്‍


പൊടി പാറിടും
നാട്ടുചെമ്മണ്ണു പാത-
ക്കിരു ഭാഗവും പൂത്ത
വേലിയും താണ്ടി,
തളരുന്ന ഗ്രീഷ്മം ഇളവേറ്റിടും,
പൊന്നശോകങ്ങള്‍ പൂക്കുന്ന
തോട്ടങ്ങള്‍ താണ്ടി

പിറാക്കള്‍ കുറുകുന്ന
പൊന്നമ്പലത്തിന്‍
നട കണ്ടു, കുമ്പിട്ടു,
ചന്ദനം തൊട്ടു,
ഒരു പുത്തനാം വര്‍ഷ
സൌഭാഗ്യമേന്തി
കടന്നെത്തുമോ മേടമീ
സംക്രമത്തില്‍?

കണി വെള്ളരിക്ക
വിളയുന്ന പാടം
കടന്നെത്തുമോ
പുത്തനാണ്ടിന്‍ വെളിച്ചം?
വിഷുപ്പക്ഷി പാടി-
പ്പൊലിയുന്ന നന്മ
പുലര്‍ന്നീടുമാ
സംക്രമസന്ധ്യയായോ?

കണിക്കൊന്ന പൂത്ത
കിനാവും കടന്നീ
കൊടും ചൂടിലെങ്ങോ
വിഷുപ്പക്ഷി തേങ്ങി
നിരാലംബമായി കരയും നിള തന്‍
മടിയില്‍ കിടന്നാശ്വസിക്കുന്നു മേടം

3 comments:

  1. ആശംസകള്‍, ദിലീപ്

    ReplyDelete
  2. വിശ്രമമില്ലാതെ പാടി
    വിഷുപ്പക്ഷി പാടി ...

    കാടുണര്‍ന്നൂ ...മേടുണര്‍ന്നൂ ..
    പൂമരമൊക്കെയും പൂത്തുലഞ്ഞു.

    നാടുണര്‍ന്നൂ...മലനാടുണര്‍ന്നൂ..
    മാലോകരൊക്കെയും നൃത്തമാടി

    നാടിന്റെ നന്മകള്‍തേങ്കനിയായ്
    നാട്ടുമാവിന്‍ കൊമ്പിലൂയലാടി..

    മാരിക്കാര്‍ തിങ്ങിടുമമ്പരസീമയില്‍
    മാരിവില്ലിന്നൊളി പൂത്തുനിന്നൂ ..

    വയലൊരുങ്ങീ...വളകിലുങ്ങീ ...
    വിത്ത് വിതയ്ക്കുവാന്‍ കാലമെത്തീ..

    ഒന്നല്ല ,പത്തല്ല,നൂറുമേനി
    ഒന്നാനാം കുന്നില്‍ കുരുവി പാടി ..

    പാടത്തിന്‍ മേലെ പറമ്പുകളില്‍
    മാടത്ത,മൈനകള്‍ പാട്ടുപാടി .

    കോടിയുടുത്തോരെന്‍ ബാല്യമപ്പോള്‍
    "കോയിക്കലെ" കൊന്നപ്പൂവ് തേടി

    കോടക്കാര്‍ വര്‍ണനാംകണ്ണനൊപ്പം
    മേടവിഷുവിന്‍ കണിയൊരുങ്ങീ ..

    നല്ല വിഷുക്കണി, കൈനീട്ടംകിട്ടുവാന്‍
    നന്മ വിതച്ചു നാം കൊയ്തിടേണം

    വിത്തെറിയൂ..നല്ല വിത്തെറിയൂ..
    വിളവെടുക്കൂ ..നല്‍വിളവെടുക്കൂ..

    ഒന്നല്ല ,പത്തല്ല,നൂറുമേനി
    വിശ്രമമില്ലാതെ പക്ഷി പാടി
    വിഷുപ്പക്ഷി പാടി .

    ReplyDelete