Friday, March 6, 2015

കുഴിയാനകള്‍

ഒഴിഞ്ഞ കണ്മഷിക്കൂടില്‍
തപ്പി നോക്കുന്ന കൈവിരല്‍
പോലെന്‍ മനസ്സിലെന്തെന്തോ
പരതുന്നു ഇടയ്ക്കിടെ

ചിതലിന്‍ പുറ്റ് പോല്‍ നെഞ്ചില്‍
വളരുന്നാധി നാള്‍ക്കുനാള്‍
വാക്കൊന്നിന്‍ വിരലില്‍ തൂങ്ങി
നടക്കുന്നെന്റെ ചിന്തകള്‍

തട്ടിപ്പറിച്ചിടുന്നാരോ
എന്‍റെ മാണിക്യവീണകള്‍
മുറുക്കിത്തുപ്പിടുന്നെന്റെ
മേലീ വാഴ്വിന്‍ അഹംകൃതി

ഒഴുകിപ്പോയിടുന്നെന്റെ
സൂര്യപുത്രര്‍ കരഞ്ഞു കൊ-
ണ്ടേതേതോ ശത്രുപക്ഷത്തില്‍
നിന്നെന്‍ നേര്‍ക്കമ്പയക്കുവാന്‍

ചെവിയില്‍ തീയൊഴിക്കുന്നു
കൂടറ്റ പഞ്ചമധ്വനി
മുടി പിച്ചിപ്പറിക്കുന്നൂ
കാണാത്ത വനരോദനം

ചത്ത പാമ്പുകള്‍ തൂങ്ങുന്നു
കഴുത്തില്‍, ജീവരാശികള്‍
ഒന്നായ് എന്നെശ്ശപിക്കുന്ന
ദുസ്സ്വപ്നത്തില്‍ നടുങ്ങി ഞാന്‍.

വെയില്‍ കൊണ്ട് കറുക്കുന്നു
ഉള്ളം കാലു, മിഴിക്കകം
പൂഴി മൂടുന്നു, ശ്വാസത്തില്‍
മനസ്സിന്‍ മൃതഗന്ധമോ?

പൊന്‍വെയില്‍ത്തുമ്പി പാറുന്നൂ
നവസന്തോഷഗാനമായ്
ചിരിച്ചു സ്തുതി ചൊല്ലുന്നൂ
പുതുലോക നഭസ്സുകള്‍

വെളിച്ചത്തിന്‍ മുഖം കാണാ-
തന്ധകാരം, അധോമുഖം,
കുഴിച്ചു കൊണ്ടിരിക്കുന്നു
പിന്നെയും കുഴിയാനകള്‍

No comments:

Post a Comment