Thursday, November 20, 2014

കൂട്ടിലെ കിളി

അകലത്തിലെങ്ങു നിന്നോ
ഒരു ചിറകൊച്ച കേള്‍ക്കാം
ചെറു കിളി പാടിടുന്ന
പാട്ടുകള്‍ കേള്‍ക്കാം

ഇടക്കിടക്കാകാശത്തിന്‍
ഒരു തുണ്ട് കാണുവാറു-
ണ്ടുണരുമാ ചിറകുകള്‍
വിടരാന്‍ വെമ്പി

അനന്തമാ വിഹായസ്സില്‍
ഹൃദയം തുറന്നു പാറാന്‍
സ്വരങ്ങളാല്‍ മഴവില്ലു
നീര്‍ത്തിയാടീടാന്‍

മരങ്ങളില്‍ ചെന്നു നല്ല
പഴങ്ങള്‍ നുകര്‍ന്നിടുവാന്‍
പോയ്കകളില്‍ മുഖം നോക്കി
പുഞ്ചിരിച്ചീടാന്‍

ഉദയാര്‍ദ്ര കിരണങ്ങള്‍
ചിറകില്‍ സ്വര്‍ണം പടര്‍ത്തേ
പറന്നു പാറി ഉഷസ്സെ
തുയിലുണര്‍ത്താന്‍

നിലാവില്‍ കുളിച്ച രാവില്‍
ഇണയോടു ഹൃദയത്തിന്‍
കുളിരും ചൂടും കൈമാറി
ചിറകുരുമ്മാന്‍

ഹൃദയത്തില്‍ വിടരുന്നു
അനുദിനം മോഹമെന്നാല്‍
അതിനൊന്നും വഴിയില്ലാ
ശപ്തജന്മം ഞാന്‍

ചിറകൊന്നു നിവര്‍ത്തുവാന്‍
തലയൊന്നു ചിക്കിടുവാന്‍
അരുതാത്ത കാരിരുമ്പിന്‍
ബന്ധനം ചുറ്റും

ഒരു ചെറു കൂടിനുള്ളില്‍
അകപ്പെട്ടിട്ടെത്ര നാളായ്
അറിയില്ല, ഓര്‍മ്മയില്‍ ഈ
അഴികള്‍ മാത്രം

ഇരു നേരം തീറ്റിടുന്ന
ധാന്യമണി, രാവുതോറും
ഒഴുകുന്ന നിഴലിന്‍റെ
മൌനസംഗീതം

ഇടയ്ക്കിടക്കറിയാതെ
വന്നു പോകും പാട്ടുകള്‍ക്ക്
ചെവിയോര്‍ത്തു ചീത്ത ചൊല്ലും
ഉടമ മാത്രം

സ്മൃതിയിലീ ഇടുങ്ങിയ
ഇരുണ്ട ജീവിതം മാത്രം
ചിറകിലീ മരവിപ്പിന്‍
കനങ്ങള്‍ മാത്രം

ഒടുവിലിന്നലെ ഇടി
മുഴങ്ങുന്ന രാത്രിയില്‍ ഞാന്‍
ഭയമോടെ എന്‍റെ കൂട്ടില്‍
ഇരുന്നീടവേ

ചോര്‍ന്നൊലിച്ച മഴയിലെന്‍
കരളിലെ ചൂടു പോലും
ആറിടുമെന്നേ നിനച്ചു
പരിഭ്രമിക്കെ

അതിശക്തമൊരു കാറ്റില്‍
ആടി ഞാനുലഞ്ഞു പോയി
കൂടിനൊപ്പം, ഒരു മാത്ര
കരഞ്ഞു പോയ്‌ ഞാന്‍

കണ്‍ തുറക്കെ, എന്‍റെ മുന്നില്‍
തുറന്നൊരു വാതിലുണ്ട്
പുറത്തൊരു വിശാലമാം
ലോകവുമുണ്ട്

ഒരിക്കലും പൂട്ടിടാത്ത
ചെറിയോരീ കിളിവാതില്‍
ഒരിക്കലും തുറക്കുവാന്‍
ശ്രമിച്ചില്ല ഞാന്‍

ഉണ്മയില്‍ ഇല്ലാത്ത കാരാ-
ഗാരമെല്ലാം തീര്‍ത്തു ജന്മം
ഇവ്വിധത്തില്‍ തുലക്കുക-
യായിരുന്നോ ഞാന്‍

ബന്ധിതനാണെന്ന് ചിന്തി-
ച്ചിന്നുവരെ എന്‍ പ്രയത്ന-
ത്തിന്‍ ബലത്തില്‍ പറക്കുവാന്‍
മിനക്കെട്ടില്ല

മഴ തോരും വരെ കാക്കാന്‍
ക്ഷമയില്ല, ചിറകുകള്‍
വിടര്‍ത്തി ഞാന്‍ ഉയരട്ടെ
പുതിയ വാനില്‍

കാറ്റടങ്ങാന്‍ കാത്തു നില്‍ക്കാ-
തീയിരുണ്ട രാത്രി തന്‍റെ
മാറിലേക്ക്‌ പറക്കട്ടെ,
സ്വതന്ത്രനായ് ഞാന്‍

1 comment:

  1. സ്വാതന്ത്ര്യം തന്നെയമൃതം!!

    ReplyDelete