Thursday, June 19, 2014

ന്യായവിധി...

കഴിഞ്ഞ ജന്മം
വില കുറഞ്ഞ സ്നേഹത്തിന്റെ
കളറു വെള്ളം കുടിച്ചാണ്
എനിക്ക് അസുഖം വന്നത്

ദീനം മാറാനുള്ള
പുലിപ്പാല് തേടി
ഞാന്‍ ഏതൊക്കെയോ വഴി
അലഞ്ഞു നടന്നു

പൊതിഞ്ഞു തന്ന
ഭക്ഷണപ്പൊതികളില്‍ എല്ലാം
വെള്ളാരങ്കല്ലുകള്‍ മാത്രം..
ആവനാഴിയില്‍
നിറച്ചു തന്നത്
ഒടിഞ്ഞ അമ്പുകള്‍ മാത്രം...

ആ യാത്രക്കിടയില്‍,
ഏതോ മരുഭൂവില്‍ വെച്ച്
വെള്ളം കിട്ടാതെ
ഞാന്‍ മരിച്ചു...

അടുത്ത ജന്മം
ആത്മഹത്യാ പ്രവണതയുള്ള
ഒരു കവിയായാണ് ഞാന്‍ ജനിച്ചത്.

മരണത്തെ അറിയാനുള്ള
അഞ്ചാമത്തെ ശ്രമത്തിനിടയില്‍
ഞാന്‍ പിടിക്കപ്പെട്ടു.
തലയില്‍ കഷണ്ടിയുള്ള
ന്യായാധിപന്റെ മുന്നില്‍
ഞാന്‍ നഗ്നനായി നിന്നു...

രണ്ട്  വിധികൾ ആണ് അയാള്‍
മുന്നിൽ വെച്ചത്

ഒന്ന്,
സ്വാർഥതയിൽ
സ്നേഹം കലർത്തി ഉണ്ടാക്കിയ
കയറിനാൽ തൂക്കിക്കൊല്ലൽ

രണ്ട്,
കലർപ്പില്ലാത്ത വെറുപ്പിനാൽ
ഒരു കുരിശേറ്റം..

ഞാൻ രണ്ടാമത്തേത്
തിരഞ്ഞെടുത്തു.......

1 comment:

  1. കലര്‍പ്പില്ലാതെയുള്ളതെന്തോ അത് ശുദ്ധം

    ReplyDelete