Saturday, June 21, 2014

അധോതലക്കുറിപ്പുകള്‍ - അച്ചടക്കവും സ്വതന്ത്രചിന്തയും...

ഒരു സംഘടനയോടുള്ള ആഭിമുഖ്യമോ വിധേയത്വമോ നാം പ്രകടമാക്കുക പലപ്പോഴും ശരിയായ വിധത്തില്‍ ആയിരിക്കണം എന്നില്ല... പൊതു താല്‍പര്യത്തെ മുന്‍നിര്‍ത്തി സംഘടനക്ക് ആവശ്യമായ ആന്തരികമായ ഘര്‍ഷണം കൊടുക്കുന്നവര്‍ പൊതുവില്‍ തിരുത്തല്‍ വാദിയായോ, വിപ്ലവകാരിയായോ ഒക്കെ വിലയിരുത്തപ്പെടാം... സി.പി.എമ്മില്‍, കാലാകാലമായി വി.എസ് ചെയ്തുവരുന്നതിന് ഇങ്ങിനെ ഒരു മാനം ഉണ്ടെന്ന് സമ്മതിച്ചാല്‍ തന്നെയും, അതിനപ്പുറം പല അര്‍ത്ഥങ്ങളും ആ ഏറ്റുമുട്ടലുകള്‍ക്ക് ഉണ്ട്... അത് വിഷയം രാഷ്ട്രീയമായതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നുമില്ല....
*************************
പഠിക്കുന്ന കാലത്തുള്ള ഒരു അവധിക്കാലത്താണ്‌ കൊല്ലങ്കോട് രാജാസില്‍ സംഘശിക്ഷാവര്‍ഗില്‍(ഓ.ടി.സി) പ്രബന്ധകന്‍ ആയി പോകുന്നത്. ഞാന്‍ ചെന്നത്, വര്‍ഗ്ഗിന്റെ ഇടയില്‍ ആയിരുന്നത് കൊണ്ട് അപ്പോള്‍ ഒഴിവുണ്ടായിരുന്ന, ബൌദ്ധിക് വിഭാഗില്‍ എന്നെ ഇട്ടു. ജന്മഭൂമിയിലെ ശ്രീകുമാര്‍ജി ആയിരുന്നു അതിന്റെ ചുമതല വഹിച്ചിരുന്നത്. ബൌദ്ധിക് വിഭാഗം എന്നത്, സംഘത്തിന്‍റെ സൈദ്ധാന്തികമായ അടിത്തറയെ കുറിച്ച് അവഗാഹം പങ്കെടുക്കുന്ന ശിക്ഷാര്‍ഥികളില്‍ ഉണ്ടാക്കുക എന്നതും അതിനെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ക്കും മറ്റും അവസരം ഒരുക്കുക എന്നതുമാണ്‌.

വളരെ പെട്ടെന്ന്, എന്‍റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ തുടങ്ങി. സംഘത്തിന്‍റെ ഉന്നത അധികാരിമാര്‍ പലരും ക്യാമ്പില്‍ സ്ഥിരം ഉണ്ടാകുമായിരുന്നു**.
എന്‍റെ പരിചയക്കുറവ് കൊണ്ടാകാം ഭാരിച്ച ജോലിയൊന്നും എന്നെ ഏല്‍പ്പിച്ചിരുന്നില്ല. അതിനാല്‍ മറ്റു വിഭാഗങ്ങള്‍ സന്ദര്‍ശിക്കാനും കൂടുതല്‍ ആളുകളെ പരിചയപ്പെടാനും ആ സമയങ്ങള്‍ ഉതകി.

അങ്ങിനെ ചുറ്റി നടക്കുന്നതിനിടയില്‍ ആണ്, കോഴിക്കോട് നിന്നുള്ള ഒരു സ്വയംസേവകനെ പരിചയപ്പെടുന്നത്. ശാരീരിക് ചെയ്യുന്നതിനിടയില്‍, കാലിനു പരിക്കേറ്റ് വിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം. (മാന്യ ടി ആര്‍ സോമേട്ടന്റെ വക റെയ്ക്കി ചികിത്സയൊക്കെ ഉണ്ടായിട്ടുണ്ട് ഇദ്ദേഹത്തിന്). അതെന്തായാലും, അദ്ദേഹത്തിനും ഉണ്ടായിരുന്നു സമയം ധാരാളം.

എന്‍റെ തിരക്കുകള്‍ ഒഴിഞ്ഞാല്‍ ഉച്ച തിരിഞ്ഞ്, ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തു ചെല്ലും. സഹൃദയനായ അദ്ദേഹം സരസമായി സംസാരിച്ചു. അങ്ങിനെ ഒരു സംസാരത്തിനിടയില്‍ ആണ്, ഒരിക്കല്‍ ഞാന്‍ ഒരു സ്വാഭാവികമായ ചോദ്യം അദ്ദേഹത്തിനോട് ചോദിച്ചത്.
"സംഘത്തിന്‍റെ അധികാരിമാര്‍ ഒരു വിഷയത്തില്‍ നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ഒരു തീരുമാനം പറഞ്ഞാല്‍, അതിനെ കുറിച്ച് ആലോചിച്ച്, ചര്‍ച്ച ചെയ്ത്, സ്വന്തം തീരുമാനമായി അത് മാറിയിട്ട് മാത്രം നടപ്പാക്കുമോ, അതോ, കണ്ണടച്ച് അത് നടപ്പാക്കുമോ? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അച്ചടക്കമുള്ള ഒരു സ്വയംസേവകന്‍ എന്ന നിലയില്‍, നിങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുക, നിങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാകുമോ, അതോ വിമര്‍ശനാത്മകമായി അതിനെ സമീപിച്ച്, അതിനെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിച്ച് മാത്രം നടപ്പാക്കുമോ?"

അദ്ദേഹം പരുങ്ങി.. പല രീതിയില്‍ അദ്ദേഹം ഉത്തരം നല്‍കി. അതൊന്നും എന്‍റെ ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം നല്‍കാതിരുന്നതിനാല്‍, ഞാന്‍ ഉദാഹരണങ്ങള്‍ നല്‍കിക്കൊണ്ട്, ഇതേ ചോദ്യം ആവര്‍ത്തിച്ചു.

ഒടുവില്‍ അദ്ദേഹം പറഞ്ഞു "ഞാന്‍ ആ തീരുമാനം നടപ്പാക്കും. എന്‍റെ വ്യക്തിപരമായ സംശയങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല."
***********************************
പരമപൂജനീയ ഗുരുജിയെ കുറിച്ച്, പറഞ്ഞു കേട്ടിട്ടുള്ള കഥകളില്‍ ഒന്ന്, ഏതൊരു തീരുമാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നാലും, അദ്ദേഹം അതിന്‍റെ അകം പുറം വ്യക്തമാകുന്നത് വരെ ചര്‍ച്ച ചെയ്തും, തര്‍ക്കിച്ചും പരിശോധിക്കും. അതൊരു തീരുമാനമായിക്കഴിഞ്ഞാല്‍, നൂറു ശതമാനം ആത്മാര്‍ഥതയോടെ അതനുസരിക്കും.

സ്വാമി വിവേകാനന്ദന്‍, തനിക്ക് പരിപൂര്‍ണ്ണ ബോധ്യം വരുന്നത് വരെ ഒന്നും സ്വീകരിച്ചിരുന്നില്ല. തന്‍റെ ഗുരുവിനെയോ, അവിടുത്തെ വാക്കുകളെയോ ഒന്നും. ശ്രീരാമകൃഷ്ണനെ ഓരോ പരമാണുവിലും പരീക്ഷിച്ച് അറിഞ്ഞതിനാല്‍ തന്നെ ആണ്, അത്ര അചഞ്ചലമായ വിശ്വാസത്തോടെ, അവിടുത്തെ ഓരോ വാക്കും സ്വാമിജിക്ക് ഉള്‍ക്കൊള്ളാന്‍ ആയത്.
************************************
കൊല്ലങ്കോട് അന്ന് നടന്ന ആ സംസാരത്തിനിടയില്‍ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞതും ഇതു തന്നെ ആയിരുന്നു. ഓരോ പ്രവൃത്തിയും ആദര്‍ശത്തോട് ചേര്‍ന്നു നില്‍ക്കണം. ഓരോ നിര്‍ദേശവും വിമര്‍ശിച്ച്, ബോധ്യം വന്നതിനു ശേഷം മാത്രം നടപ്പാക്കണം. അതിനെ ആളുകള്‍ എന്തായും കണ്ടുകൊള്ളട്ടെ. നാം സമര്‍പ്പിച്ചിരിക്കുന്നത് മഹിതമായ ഒരാദര്‍ശത്തിന് ആണെന്ന ഉറച്ച ബോധ്യത്തില്‍ മുന്നോട്ട് നീങ്ങണം. എങ്കിലേ, ചെയ്യുന്നതിന് ജീവന്‍ ഉണ്ടാകുകയുള്ളൂ. എങ്കിലേ അതിലേക്ക് നിങ്ങള്‍ക്ക് സ്വയം സമര്‍പ്പിക്കാന്‍ സാധിക്കൂ.
ഒരു ആദര്‍ശം ഉണ്ടാവുക എന്ന് വെച്ചാല്‍ സ്വന്തം ചിന്താശേഷിയെ പണയം വെക്കുക എന്നല്ല. അതല്ല ഞാന്‍ മനസ്സിലാക്കിയിടത്തോളം സംഘത്തിന്‍റെ രീതി. അതിനാല്‍ തന്നെ ആണ്, പിളര്‍പ്പുകളോ, പിടലപ്പിണക്കങ്ങളോ കൂടാതെ ഈ മഹാപ്രസ്ഥാനം ഇത്രകാലം നിലനിന്നത്, പടര്‍ന്നു പന്തലിച്ചത്.

സ്നേഹം കൂടാത്ത അച്ചടക്കവും, ചിന്ത കൂടാത്ത പ്രവര്‍ത്തനവും അധികം നീണ്ടുനില്‍ക്കില്ല എന്നത് വളരെ വ്യക്തമായി മനസ്സിലാക്കിയതാണ്, തുടക്കം പരാമര്‍ശിച്ച കേഡര്‍ പ്രസ്ഥാനത്തില്‍ നിന്ന് സംഘത്തിനെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത്.

അത് നാം കാത്തുസൂക്ഷിക്കുക... നാം ഇടപെടുന്ന ഓരോ വിഷയത്തിലും...
*************************************

**(ഇപ്പോഴത്തെ സര്‍സംഘചാലക് ആയ മോഹന്‍ജി ഭാഗവത് അന്ന് ശിബിരം സന്ദര്‍ശിക്കുകയും, അന്ന് ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ ഒരു അഭിമുഖം എടുക്കാന്‍ എനിക്ക് അവസരം ലഭിച്ചതും വേറൊരു കഥ)

No comments:

Post a Comment