Friday, May 2, 2014

പിശാചിനി

സാമ്പത്തിക മാന്ദ്യത്തോട് അനുബന്ധിച്ചുള്ള കമ്പനിയിലെ പിരിച്ചുവിടലിന്റെയും എച്ച് ആര്‍ പോളിസി മാറ്റങ്ങളുടെയും ഒക്കെ പശ്ചാത്തലത്തില്‍, അതിനുത്തരവാദി എന്ന് കരുതപ്പെട്ടിരുന്ന എച്ച് ആര്‍ മേധാവിക്കെതിരെ എഴുതിയ കവിത..
ദിവസം 5/3/2010
-----------------------------------------------
ശവം തിന്നുന്നവരെ ആണ് പിശാചുകള്‍ എന്ന് വിളിക്കുക......
മനുഷ്യനെ കൊല്ലാക്കൊല ചെയ്തു,ജീവച്ഛവമാക്കി മാറ്റുന്ന ഒരു പിശാചിനിക്കുള്ള താക്കീത്......


പിശാചിനി

കഴിഞ്ഞ വരള്‍ച്ചയിലാണ്
ഞങ്ങളുടെ ഇടയില്‍ നീയുണ്ടെന്നത് ആദ്യമായി നീ അറിയിച്ചത്.
ആകെയുണ്ടായിരുന്ന  കിണറില്‍ നഞ്ഞു കലക്കിക്കൊണ്ട്.
ഞങ്ങടെ കുഞ്ഞനുജന്മാര്‍ക്ക്
വര്‍ണ്ണക്കടലാസില്‍* പൊതിഞ്ഞ കൈവിഷം നല്‍കിക്കൊണ്ട്.

വൈകിയെത്തിയവര്‍ക്ക് ഊണില്ല പോലും!!
ഉമ്മറത്തിണ്ണയിലിരിക്കുന്നവര്‍ക്ക്
ഓണത്തിന് പോലും കോടിമുണ്ടില്ല പോലും!!
വയസ്സായ മുത്തശ്ശന്‍ ചാരുകസാലയില്‍ കിടന്നു പിറുപിറുത്തു :
"സുകൃതക്ഷയം , സുകൃതക്ഷയം ......
ആയിരപ്പറ നെല്ലിന്റെ നിലമുണ്ടായിരുന്ന തറവാടാ....."

എന്നിട്ടും നിന്നെ തളക്കാന്‍ മുത്തശ്ശനോ
തടി മിടുക്കുള്ള കാര്യസ്ഥന്മാര്‍ക്കോ സാധിച്ചില്ല.

ഇന്നിതാ മഴപെയ്തു നിറഞ്ഞ ഈ പാടത്തില്‍
മീന്‍ പിടിക്കാന്‍ കുഞ്ഞുങ്ങള്‍ വീണ്ടും എത്തി തുടങ്ങിയപ്പോള്‍
നീ ഏതു മാളത്തില്‍  ഒളിച്ചിരിക്കുന്നു?
ഏതു നരക കവാടത്തിന്റെ വാതില്‍ക്കല്‍ നീ
ഇരുട്ടില്‍ പുതച്ചുറങ്ങുന്നു...

പുറത്തു വന്നു  നോക്ക് ...
നീ ചാകാന്‍ വിധിച്ചവര്‍
തടവറയില്‍ നിന്ന് പുറത്തു വന്നു
നിന്നെ നോക്കി  പല്ലിളിച്ചു കാണിക്കുന്നു .
നിന്റെ എച്ചില്‍ നക്കികള്‍
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോയിക്കഴിഞ്ഞിരിക്കുന്നു....

നിനക്ക് തരുവാന്‍ ഒരു റീത്ത് തുന്നുകയാണ് ഞാന്‍!!!

*വര്‍ണ്ണക്കടലാസ് എന്നത് എപ്പോളും പിങ്ക് നിറത്തില്‍ ഉള്ളതാവണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല

No comments:

Post a Comment