Thursday, November 7, 2013

ബൂര്‍ഷ്വാസിയും ക്രിക്കറ്റ്‌ ദൈവവും

കുറച്ചു ദിവസമായി ഞാന്‍ ബ്ലോഗും ഫേസ്ബുക്കും സകല ചപ്പുചവറും, എന്തിനധികം ദോശാഭിമാനിയടക്കം നോക്കി..
ഏഹേ...
ഒരു ചുവപ്പനും മിണ്ടുന്നില്ല. മാത്രവുമല്ല കാണുന്ന ഇടങ്ങളിലൊക്കെ വിപരീതമായ ദൃശ്യങ്ങള്‍...
കാര്യം എന്തെന്നല്ലേ, സച്ചിന്‍ ക്രിക്കറ്റ്‌ ലോകത്ത് നിന്ന് വിടവാങ്ങുന്നതിനെ ആഘോഷമാക്കുന്നതിനെതിരെ ഒരു വരി..... ഞാന്‍ കണ്ടില്ല.

ഇപ്പൊഴും മനസ്സിലാകാത്തവര്‍ക്ക് വേണ്ടി, ദോശാഭിമാനിയില്‍ പ്രസിദ്ധീകരിക്കെണ്ടിയിരുന്ന ഒരു ലേഖനത്തിന്റെ സാമ്പിള്‍ ഇതാ

-------------------------------------------------------------------------------------------

ബൂര്‍ഷ്വാസിയും ക്രിക്കറ്റ്‌ ദൈവവും
--------------------------------------------

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ അതിന്റെ ദൈവം സച്ചിന്‍ ആണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ്‌ കളിക്കാരന്‍റെ ആരാധകര്‍ പണ്ടു ,മുതലേ പറഞ്ഞു വരാറുണ്ടായിരുന്നു. ഇപ്പോള്‍ ആകട്ടെ, ആ ദൈവം തന്‍റെ സൃഷ്ടി മതിയാക്കി യോഗനിദ്ര വരിക്കുന്നതിന്റെ ആഘോഷങ്ങള്‍ ആണ് ചുറ്റിലും. ഇന്ത്യന്‍ മതേതര അന്തരീക്ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ ആഘോഷങ്ങളെ വീക്ഷിക്കുമ്പോള്‍ ഇതിന്‍റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ഫ്യൂഡല്‍ ചിന്താഗതികളും ബൂര്‍ഷ്വാ മനസ്ഥിതിയും കൂടി വിമര്‍ശനം ചെയ്യപ്പെടേണ്ടതാണ്

ഏപ്രില്‍ 24 1973 നു മുംബൈയിലെ രമേഷ് ടെണ്ടുല്‍ക്കര്‍ - രജനി ദമ്പതിമാരുടെ മകനായി ഒരു അഭിജാത ബ്രാഹ്മണ കുടുംബത്തിലാണ് സച്ചിന്‍റെ ജനനം.
ചെറുപ്പം മുതല്‍ തന്നെ ക്രിക്കറ്റ്‌ എന്ന കോളോണിയല്‍ കളിയുമായി ഇടപഴകാന്‍ അവസരം ലഭിക്കുകയും അതിലെ അഭിരുചിയും തന്‍റെ പ്രയത്നവും കൊണ്ട് സമകാലീനരായ എല്ലാ ക്രിക്കറ്റ്‌ കളിക്കാരേക്കാള്‍ ആരാധിക്കപ്പെടുന്ന ഒരു മനുഷ്യനായി മാറുകയും ചെയ്ത അവിശ്വസനീയമായ കഥ പരക്കെ അറിയുന്നതായതിനാല്‍ അതിനെക്കുറിച്ചു വിശദീകരിക്കുന്നില്ല.

ക്രിക്കറ്റ്‌ എന്ന കോളോണിയല്‍ കളി, ബ്രിട്ടീഷ് കാലഘട്ടം മുതലാണ്‌ ഇന്ത്യയില്‍ പ്രചാരത്തിലായത്. തദ്ദേശീയമായ കുട്ടിയും കോലും, ഗോട്ടി കളി, കബഡി, നൂറാം കോല്, വട്ടു കളി എന്നിവയെയൊക്കെ പിന്നിലാക്കി ക്രിക്കറ്റ്‌ ജനപ്രിയമായതിനു പിന്നില്‍ കോളോണിയല്‍ വ്യവസ്ഥിതിയോടുള്ള ദാസ്യ ഭാവവും, ക്രിക്കറ്റിന്റെ കമ്പോള മൂല്യം വര്‍ദ്ധിപ്പിക്കുവാനുള്ള വ്യവസ്ഥാപിതമായ മുതലാളിത്ത താല്പര്യങ്ങളും ഉണ്ട്.

ദൂരദര്‍ശനടക്കംനമ്മുടെ ചാനലുകള്‍ ക്രിക്കറ്റ്‌ സംപ്രേഷണം ചെയ്യുന്നതിന് കാണിച്ച ഉത്സാഹം അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമായിരുന്നല്ലോ. അങ്ങിനെ, ഒരു ജനതയെ മുഴുവന്‍  ടെലിവിഷന്‍ സെറ്റിന്റെ മുന്നിലിരുത്തി മടിയന്മാരാക്കി, തദ്ദേശീയമായ കളികളെ പിറകോട്ടടിച്ചു, ഇക്കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ക്രിക്കറ്റ്‌ നമ്മുടെ ദേശീയ വിനോദമായ ഹോക്കിക്കും മുകളില്‍ ഇന്ത്യയില്‍ ഒരു വികാരമാക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഇതിന്‍റെ നെടുനായകത്വം വഹിക്കാന്‍ ഒരാള്‍ വേണം എന്നിരിക്കെ ആണ് ടെണ്ടുല്‍ക്കര്‍ എന്ന ഈ കൊച്ചു പയ്യന്‍ ഒരു പ്രതിഭാസമായി അവര്‍ക്ക് മുന്നില്‍ വരുന്നത്. ഫ്യൂഡല്‍ മനോഭാവം കാത്തു സൂക്ഷിക്കുന്ന ക്രിക്കറ്റ്‌ അസോസിയേഷനുകള്‍ക്ക്, ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഒരാളെ ഈ നിലയില്‍ ഉയര്‍ത്തി കാട്ടുന്നതില്‍ എതിര്‍പ്പ് കാണുകയുമില്ലല്ലോ...

തുടര്‍ന്ന്‍ നാം കാണുന്നത് പല പല ബ്രാന്ടുകളുടെയും അംബാസിഡര്‍ ആയി വരുന്ന സച്ചിനെയാണ്. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ബലത്തില്‍ രാജ്യസഭയിലേക്ക് എത്തുന്ന സച്ചിനെയാണ്. പരസ്യത്തിലൂടെ കോടികള്‍ വാരിക്കൂട്ടിയ ഈ ക്രിക്കറ്റ്‌ താരം എന്ത് ഉപകാരമാണ് രാജ്യത്തിലെ കോടിക്കണക്കിനു വരുന്ന പട്ടിണിപ്പാവങ്ങള്‍ക്കു ചെയ്തത്? കളികള്‍ ജയിച്ച് രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിയതോ? അഭിമാനം പുഴുങ്ങിത്തിന്നാന്‍ സാധിക്കുമോ? ഇപ്പോള്‍ ചൊവ്വയിലേക്കയച്ച പേടകവും ഇതു പോലെ അഭിമാനം ഉയര്‍ത്താനുള്ള ശ്രമമാണല്ലോ.

പാകിസ്ഥാനുമായി ക്രിക്കറ്റ്‌ ജയിച്ചാലും തോറ്റാലും, മംഗള്‍ യാന്‍ പറന്നാലും ഇല്ലെങ്കിലും, ഇന്ത്യക്ക് ഒളിമ്പിക്സ് മെഡല്‍ ലഭിച്ചാലും ഇല്ലെങ്കിലും, അതെല്ലാം അതിലുള്‍പ്പെട്ടവരെയും അവരുടെ കുടുംബത്തെയും സഹായിക്കുമെന്നല്ലാതെ, അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിന് അവ സഹായിക്കുന്നില്ല.

വിശക്കുന്ന ജനസമൂഹങ്ങള്‍ക്കു മുന്‍പില്‍, പുതിയ മതങ്ങളും ദൈവങ്ങളും അവതരിപ്പിക്കുന്നവര്‍ക്ക് അവരുടെതായ കച്ചവട ലക്ഷ്യങ്ങള്‍ ഉണ്ടെന്നു നാം മറക്കരുത്. വര്‍ഗ സമരത്തിന്‍റെ പാഠങ്ങള്‍ ഈ വിരമിക്കല്‍ ആഘോഷങ്ങള്‍ക്കിടയില്‍ നാം കൈവിടാതെ മുറുകെപ്പിടിക്കുക.

ലാല്‍ സലാം..

************************************************************

No comments:

Post a Comment