Monday, August 19, 2013

നാട്ടെഴുത്ത്.....

കിടാവിന്‍റെ പുറം നക്കിത്തുവര്‍ത്തും പൈക്കളില്‍ നിന്നും
ഒരു നിഷ്കപട സ്നേഹം കവർന്നെടുത്ത്..
ഒഴുകുന്ന പുഴയുടെ മുടിയിഴ തഴുകുന്ന
ചിരാതിന്റെ നെറുകിലെയൊളിയെടുത്ത്

 വിടരുന്ന നറും മുല്ല മണക്കുന്ന തറവാട്ടിൻ
നടുമുറ്റം നിറയുന്ന കനിവെടുത്ത്
വെയിൽത്തുമ്പി പറക്കുന്ന കവുങ്ങിൻ തോട്ടവും താണ്ടി
വരും കാറ്റിൻ മുതുകിലെ വിയർപ്പെടുത്ത്

വെറും വാക്കാൽ മഴവില്ലു വിരിയിക്കും നിളാതീര-
പ്പരപ്പിന്റെ മന്ത്രവാദക്കളമെടുത്ത്
മെല്ലെ മെല്ലെ കിനാവില്‍ പൊന്‍ വസന്തങ്ങള്‍ വിരിയിക്കും
കല്ലടിക്കോടന്‍ മല തന്‍ ഉറപ്പെടുത്ത്

നിശാഗന്ധി വിടരും പൂനിലാപ്പൈമ്പാല്‍ ചുരത്തുന്ന
ധനുമാസക്കുളിരിന്റെ പുതപ്പെടുത്ത്
നിഴല്‍ വീണ വഴിവക്കില്‍ കുണുങ്ങി നിന്നീടും നാലു-
മണിപ്പൂവിന്‍ നുണക്കുഴിച്ചന്തമെടുത്ത്

കാല്‍ച്ചിലമ്പു കിലുക്കിക്കൊണ്ടോടി മായും തിരയുടെ
മാറില്‍ വിങ്ങും കദനത്തിന്‍ നുരയെടുത്ത്
കാറു മൂടിയാടിനില്‍ക്കും ആടിമാസ സന്ധ്യ തന്‍ സീ-
മന്ത രേഖ നിറയുന്ന ചുവപ്പെടുത്ത്

പൊട്ടു തൊട്ട പുലരി തന്‍ മട്ടില്‍ മുന്നില്‍ തെളിഞ്ഞിടും
ഭദ്രദീപനാളമേന്തും ഒളിയെടുത്ത്
പൊന്നുഷസ്സില്‍ കളഭക്കൂട്ടരക്കുന്ന വെയില്‍ വാര്‍ന്നു
വീണിടും താമരപ്പൂവിന്‍ ചിരിയെടുത്ത്

നാരുകളാല്‍ തറ്റുടുത്ത വാഴയുടെ തേന്‍ കുടിക്കാന്‍
പാഞ്ഞിടുന്നോരണ്ണയുടെ മനസ്സെടുത്ത്
വേര്‍ത്ത മണ്ണില്‍ നിന്നുയരും നേര്‍ത്ത ഗന്ധം നുകരുവാന്‍
വെമ്പിടുന്ന ചാതകത്തിന്‍ കാത്തിരിപ്പേന്തി

നിലാവിന്‍റെ മഷി മുക്കിയെഴുതുകയിനിയുമെന്‍
മിഴിയിലായിരം സ്വപ്നവസന്തഭംഗി
കിനാവിന്‍റെ ജനവാതില്‍ തുറന്നിട്ടു വിരിയിക്ക
മനസ്സിലായിരം വര്‍ണ്ണശലഭരാജി

3 comments:

  1. കാല്‍ച്ചിലമ്പു കിലുക്കിക്കൊണ്ടോടി മായും തിരയുടെ
    മാറില്‍ വിങ്ങും കദനത്തിന്‍ നുരയെടുത്ത്
    കാറു മൂടിയാടിനില്‍ക്കും ആടിമാസ സന്ധ്യ തന്‍ സീ-
    മന്ത രേഖ നിറയുന്ന ചുവപ്പെടുത്ത് വല്ലാത്ത അടുപ്പം വരികളോട് തോന്നുന്നു.വളരെ ഇഷ്ടപെട്ടൊരു കവിത,വരികള്‍

    ReplyDelete
  2. നാട്ടുനന്മ

    ReplyDelete