Tuesday, February 26, 2013

നമ്മള്‍....

പറങ്ക്യാവിന്‍* തോട്ടം
നട്ടുച്ച നേരം
നീയും ഞാനും മാത്രം

സ്കൂളിലെ ഉച്ച-
ക്കഞ്ഞി തന്‍ നേരം
ഗ്രൗണ്ടില്‍ ആകെ ബഹളം

പൊടി പാറ്റി പോയ
ജീപ്പിന്‍റെ പിന്നില്‍
കണ്ണുകള്‍ അല്‍പം അയച്ച് 

വിരലുകള്‍ കോര്‍ത്തു
തോളുകള്‍ ചേര്‍ത്തു
നാമവിടെ ചേര്‍ന്നിരുന്നു 

ഒരു വാക്ക് പോലും
പറയാതെ നമ്മള്‍
ഒരുപാട് കഥകള്‍ പറഞ്ഞു 

ഒരു സാന്ത്വനത്തിന്‍
നിഴലാട്ടമില്ലാ-
തിരുവരും ചേര്‍ന്നാശ്വസിച്ചു

ഒരു ചിരി പോലും
കടമായി വാങ്ങാ-
തവിടെ നാം തമ്മില്‍ ചിരിച്ചു.

മഴവില്ലിനായി
കാത്തു നില്‍ക്കാതെ
കനവില്‍ നാം നര്‍ത്തനമാടി

മുറിവുകള്‍ വീണ്ടും
വരുമെന്നറിഞ്ഞും
നിമിഷങ്ങളില്‍ നാമലിഞ്ഞു

പറങ്ക്യാവിന്‍ തോട്ടം
നട്ടുച്ച നേരം
നീയും ഞാനും മാത്രം

പറങ്കിമാവിന്‍ - കശുമാവിന്‍*

No comments:

Post a Comment