Friday, April 27, 2012

കവിയും ക്വട്ടേഷന്‍ സംഘവും.....

അവിചാരിതമായി
ക്വട്ടേഷന്‍ സംഘത്തിന്റെ
പിടിയില്‍ പെട്ടേ പോയീ
അതിഗംഭീരന്‍ കവി

പിടയും ഹൃദയത്താല്‍
'കവിയാണുപദ്രവി-
ക്കരുതെ'ന്നപെക്ഷിച്ചു
ആധുനികാഗ്രേസരന്‍

ക്വട്ടേഷന്‍ സംഘത്തിന്റെ
തലവന്‍ ചിരിച്ചോതീ
"ചെയ്യുന്നതൊന്നേ നമ്മള്‍
രണ്ടാളും സമം കവേ"...

നടുങ്ങി നില്‍ക്കും ഉത്ത-
രാധുനികന്റെ മുന്നില്‍
പിടയും കൈകാലറ്റ
ശവമൊന്നെടുത്തിട്ടു

"ഇവിടെ ഞങ്ങള്‍ വെട്ടും
മാനുഷശരീരങ്ങള്‍
അവിടെ അങ്ങോ കാവ്യ
ശരീരം ഖണ്ഡിക്കുന്നു

ഇവിടെ കൈയും കാലും
എന്നപോല്‍ അങ്ങോ നല്ല
കവിതാസുധക്കുള്ളോ-
രംഗങ്ങള്‍ വെട്ടീടുന്നു

പദമോ പദാര്‍ത്ഥമോ
വൃത്തമോ രസങ്ങളോ
അറിയാതെഴുതുന്നു
കാവ്യത്തെ വധിക്കുന്നു

വെറുതെ വാക്കിന്‍ സ്ഥാനം
തെറ്റിച്ചും കാവ്യത്തിന്റെ
അകമേ ഉറയുന്ന
ജീവനെ നശിപ്പിച്ചും

അറിയാ പദങ്ങളെ
തിരുകിക്കയറ്റിയാ
ഒഴുകും വഴി കെട്ടി-
ത്തടുത്തും നിസ്സന്ദേഹം

ലളിതം ചൊല്ലേണ്ടതു
വക്രിച്ചും, വൃത്തത്തിന്റെ
അരികില്‍ കൂടിപ്പോലും
പോകാതെ വരി നെയ്തും

ദിനവും മരിക്കുന്നു
കാവ്യദേവത നിന്നാല്‍
പറയൂ എന്തുണ്ടെങ്കില്‍
നമുക്ക് തമ്മില്‍ ഭേദം

ഒരു രീതിയില്‍ ചൊന്നാല്‍
തൊഴിലൊന്നാണേ നമു-
ക്കതിനാല്‍ ഭായീ ഭായീ
പോയാലും സസന്തോഷം..."

തിരികെ ജീവന്‍ വിട്ടു
കിട്ടിയ കവി പിന്നെ
പുതുതായൊന്നും തന്നെ
എഴുതീലെന്നേ കേള്‍പ്പൂ........

No comments:

Post a Comment