Thursday, September 22, 2011

അഷ്ടപദി

ഗീതഗോവിന്ദം - അനശ്വരമായ പരിശുദ്ധ പ്രേമത്തിന്റെ ഉദാത്തമായ കാവ്യാവിഷ്കരണം. രാധാ-മാധവന്മാരുടെ രാസക്രീഡയുടെ പുറം തോടിനുള്ളില്‍, ജീവാത്മാവിന്റെയും പരമാത്മാവിന്റെയും സംയോഗത്തിന്റെ മനോഹര ദൃശ്യം രചിച്ചിരിക്കുന്നു ജയദേവ കവി....

ഇന്ന് സാക്ഷാല്‍ ഞെരളത്തിന്റെ ജയദേവഗീതാലാപനം കേട്ടപ്പോള്‍ തോന്നിയത്.....
--------------------------


രതിസുഖസാരേ, വരിക നീ ചാരെ,
പുണരുകയെന്നെ വിലോലം.
മൃദുല കപോലതടങ്ങളില്‍ പുഞ്ചിരി-
യഴകു വിടര്‍ത്തി വിശാലം.
അരിയ നുണക്കുഴിയില്‍ ചെറുനാണത്തിന്‍
പനിമലര്‍ ചൂടി സലീലം

ഹേ, സുമുഖീ വരികെന്നുടെ പ്രാണനില്‍
നീ നിറയൂ വ്രജരാധേ.........

പകലു മയങ്ങി,മരങ്ങളില്‍ പക്ഷികള്‍
ബഹളമൊടെ അണയുന്നു,
മുകളില്‍ പകലുമിരവും ഇണചേര്‍ന്നു
പുതുസന്ധ്യ കണ്‍തുറക്കുന്നു
മുരളിയുമായി നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കുതുകമോടെ ഇരിക്കുന്നു.

ഹേ, സുമുഖീ വരികെന്നുടെ പ്രാണനില്‍
നീ നിറയൂ വ്രജരാധേ.........

അനിതര ഭംഗി കലര്‍ന്ന നിന്‍ മേനി തന്‍
കനക പ്രഭയിലാറാടാന്‍
ഉണരുന്ന രാസരതീനടനത്തില്‍ നിന്‍
ഇനിയ വിയര്‍പ്പായ് മാറീടാന്‍
മണിമയഭൂഷിതമാ നിറമാറിലെന്‍
കനവിന്റെ ദാഹമാറീടാന്‍


ഹേ, സുമുഖീ വരികെന്നുടെ പ്രാണനില്‍
നീ നിറയൂ വ്രജരാധേ.........

മധുരതര തവ ശോണാധര മധു-
വതു നുകരുന്നതിനായി
ഇതു വരെ കാത്തിരിപ്പൂ യമുനാനദീ
തടമിതില്‍ കാതാരനായി
പുതുമഴ പോലെയെന്‍ ജീവനില്‍ ആനന്ദ-
സുമദളം പെയ് വതിനായി

ഹേ, സുമുഖീ വരികെന്നുടെ പ്രാണനില്‍
നീ നിറയൂ വ്രജരാധേ.........

മൃഗമദ സൌരഭമേന്തിയനിലനും
തവ വരവോര്‍ത്തിരിക്കുമ്പോള്‍
അകതളിരില്‍ തവ രൂപമോര്‍ത്തോര്‍ത്തിഹ
നിലവിന്നു വീണ മീട്ടുമ്പോള്‍
മുകുളങ്ങളീ രസരാസ സുധാരസം
നുകരാന്‍ വിടര്‍ന്നു നില്‍ക്കുമ്പോള്‍

ഹേ, സുമുഖീ വരികെന്നുടെ പ്രാണനില്‍
നീ നിറയൂ വ്രജരാധേ.........

തവ മുഖദര്‍ശന സ്പര്‍ശന മാത്രയില്‍
ഇതള്‍ വിടര്‍ത്തുന്നു ഹൃദന്തം
കവിതയില്‍ ഊറി വരുന്നു വിമോഹനം
തവ മൃദു ഹൃദയസ്പന്ദം
അവികല രാഗപരാഗലയങ്ങളില്‍
പ്രവഹതി നിന്നുടെ ചന്തം.

ഹേ, സുമുഖീ വരികെന്നുടെ പ്രാണനില്‍
നീ നിറയൂ വ്രജരാധേ.........

വിരിയുമാ നീലിമ ചേര്‍ന്നൊരു കണ്‍കളില്‍,
പുരികക്കൊടിയില്‍, നിന്‍ മൂക്കില്‍
നിറനിലാവിന്‍  പാല്‍ നിറയുന്ന മാറത്തു,
മധുരതരം നിന്റെ വാക്കില്‍,
അറിയുകയാണു കറങ്ങിടുമെന്നെ ഞാന്‍
അലിയുകയാണു നിന്‍ നോക്കില്‍

ഹേ, സുമുഖീ വരികെന്നുടെ പ്രാണനില്‍
നീ നിറയൂ വ്രജരാധേ.........

മതിയിനിയീ വിരഹം വരികെന്നിലേ-
ക്കണയുകയെന്നുടെ മാറില്‍
പൊതിയുക നീ തവ വാസന ഞാന്‍, ഒഴു-
കണം പൊഴിയും പനിനീരില്‍
മധുരമെനിക്കു നിന്‍ ചുംബനമേകുക
അറിയട്ടെ നിന്നെ ഞാന്‍ നേരില്‍

ഹേ, സുമുഖീ വരികെന്നുടെ പ്രാണനില്‍
നീ നിറയൂ വ്രജരാധേ.........

No comments:

Post a Comment