Friday, September 16, 2011

വ്യഭിചാരിണി.........

കരിയിലയനക്കം,
കൊലപാതകി പതുങ്ങി വരുന്നുണ്ട്...........

അയാള്‍ക്ക്‌ എന്താണാവോ വേണ്ടത്?
എന്റെ സ്വത്തോ,
ജീവനോ, അഭിമാനമോ,
അറിയില്ല.....

ഇന്നലെ മുതല്‍ ഞാന്‍
കാത്തിരിക്കുകയാണ് അയാളെ.
ഇനിയും കാക്കാന്‍ വയ്യ എന്ന് കരുതി
ഉറങ്ങാന്‍ തുടങ്ങുമ്പോളാണ്
ആ കാല്‍പ്പെരുമാറ്റം..........

മുഖം കൈ കൊണ്ട് മൂടി
ഭയന്ന് ഞാന്‍ ഇരിക്കുമ്പോള്‍
കഴുത്തില്‍ ഒരു ചുടു നിശ്വാസം........
ഒരു വെള്ളില പോലെ ഞാന്‍ വിറച്ചു......
തുടക്കിടയില്‍ ഒരു നനവ്‌......

'പേടിക്കേണ്ട' ഒരു നനുത്ത ശബ്ദം ഞാന്‍ കേട്ടു.
"ഇയാള്‍ ഒരു പാട്ടുകാരനാണോ??" ഞാന്‍ ഓര്‍ത്തു.
'ഇന്നലെ നിനക്ക് മെസ്സേജ് അയച്ചത് ഞാന്‍ ആണ്...
കാത്തിരുന്നു മടുത്തോ??" 
അയാള്‍ എന്റെ കഴുത്തില്‍ 
പതുക്കെ തലോടിക്കൊണ്ട് ചോദിച്ചു
എനിക്ക് തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു....
"എന്നാലും എന്തിനെന്നെ......ഞാന്‍ ഒരു പെണ്ണല്ലേ?" 
ഞാന്‍ ചോദിച്ചു....
'അതിപ്പോളല്ല...... മുന്‍പ് ആലോചിക്കണമായിരുന്നു....
കവിത എഴുതിയാല്‍ പോര...
കള്ളം കാണിക്കാതെ കഴിയണം....'

"നിങ്ങള്‍ കവിയാണോ?? നല്ല പ്രാസം" ഞാന്‍ ചോദിച്ചു.
'എന്തെ നിനക്കെ അത് പറ്റൂ എന്ന് കരുതിയോ?? 
പുതിയത് സൃഷ്ടിക്കുന്നവര്‍ ഒക്കെ കവികള്‍ ആണ്.
ഇന്ന് ഞാന്‍ ഒരു പാത വെട്ടുകയാണിവിടെ'
അയാള്‍ എന്റെ കഴുത്തില്‍ പിടി മുറുക്കി....

"നിന്നെ അയച്ചത് ആരാണ്?
എന്താണ് അയാള്‍ക്ക്‌ വേണ്ടത്...??"
'നിന്റെ പഴയ പങ്കാളി തന്നെ..
തിഹാറില്‍ നിന്ന്....
ആവശ്യം ആദ്യം അയാളുടെതായിരുന്നു
എങ്കിലും ഇപ്പോള്‍ എന്റെയും കൂടിയാണ്....'
"എന്നു വെച്ചാല്‍??"
'നീയും കൂടി കട്ടു മുടിച്ചത്
എന്റെയും കൂടി സ്വത്താണ്....
അതില്‍ പിന്നെ ആണ് പെണ്ണ് എന്നില്ല..
പക്ഷെ ഞാന്‍ നിന്നെ കൊല്ലുന്നത്
വേറെ ഒന്നിനാണ്....
നീ വ്യഭിചരിച്ചു...
നിന്റെ വാക്കിനെ, കലയെ, കവിതയെ...'

എനിക്ക് ഒന്നും പറയാനില്ലായിരുന്നു
കണ്ണുകള്‍ ഇറുക്കിയടച്ചു ഞാന്‍ എന്റെ മരണത്തിനെ
സ്വാഗതം ചെയ്യാനായി ഇരുന്നു
ദൂരെ കാറ്റില്‍ ആരൊക്കെയോ നിലവിളിച്ചു കൂവുന്നു
അതോ അത് അകത്തു നിന്ന് തന്നെയോ??

എന്റെ മരണമാവട്ടെ എല്ലാ പാപങ്ങളുടെയും
പരിഹാരം....
എന്റെ കനിവിന്റെ മൊഴികള്‍ ഇവിടെ
എന്നോടൊപ്പം അവസാനിക്കട്ടെ...
വാക്കിനെ വ്യഭിചരിച്ചവര്‍ക്കുള്ള നരകങ്ങള്‍ 
എനിക്ക് വേണ്ടി കവാടങ്ങള്‍ തുറക്കട്ടെ.....

കണ്ണ് തുറന്നപ്പോള്‍
കൊലപാതകി ഉണ്ടായിരുന്നില്ല...........
ഞാന്‍ എല്ലായിടവും തിരഞ്ഞു.
എന്റെ നെഞ്ചില്‍ തല്ലി ഞാന്‍
അലറിക്കരഞ്ഞു....
"ആരെങ്കിലും എന്നില്‍ അല്പം കനിവ് കാണിക്കൂ..
ആരെങ്കിലും എന്റെ പാപങ്ങള്‍ തീര്‍ക്കൂ....
ആരെങ്കിലും എന്നെ ഒന്നു കൊന്നു തരൂ.........!!!!"

പുറത്തു കരിയിലകള്‍
അനങ്ങാതെ കിടന്നു ചിരിച്ചു.........

No comments:

Post a Comment