Sunday, May 29, 2011

എന്റെ കണ്ണന്‍

എന്നുമീ ജാലക വാതില്‍പ്പടിയില്‍ ഞാന്‍
നിന്‍ നിഴല്‍ കണ്ടിരുന്നു
എന്നും പുലരിത്തുടിപ്പു പോലുള്ളൊരു
പുഞ്ചിരി കണ്ടിരുന്നു

കണ്ണിലലിവിന്റെ പുണ്യം തിളങ്ങുന്ന
നിന്നിലെക്കൊടിയെത്താന്‍
ധന്യമാം ശ്യാമള മേനി തൊടാനുള്ളില്‍
എന്നും കൊതിച്ചിരിന്നു

കാര്‍മേഘമാടുന്ന വിണ്ണിന്‍ പരപ്പുകള്‍
എന്നെ തൊടുന്ന പോലെ
നിന്റെ കായാമ്പൂ നിറമാര്‍ന്ന കൈവിരല്‍
എന്‍ നേര്‍ക്ക്‌ നീണ്ടിരുന്നു

നീലാഭമാകുമാ കണ്ണിന്റെ കാവലില്‍
മെല്ലെ മയങ്ങുമ്പൊഴും
നിന്റെ പുല്ലാങ്കുഴല്‍ പാട്ടിന്‍ ശ്രുതിയില്‍ ഞാന്‍
എന്നെ മറന്നിരുന്നു

 എണ്ണ തേപ്പിച്ചു, കുളിപ്പിച്ചു, നെറ്റിയില്‍
ഗോപി തൊടീച്ചു, മഞ്ഞ-
പ്പട്ടുടയാടയുടുപ്പിച്ച മേനി ഞാന്‍
എന്നുള്ളില്‍ കണ്ടിരുന്നു

വണ്ടുകള്‍ മൂളിപ്പറക്കും വനമാല
നെഞ്ചില്‍ ഉലഞ്ഞിടുമ്പോള്‍
കണ്ണില്‍ കുസൃതിയുമായി നീ തുമ്പികള്‍
പിന്നിലായ് പാഞ്ഞിരുന്നു

പീലി ചൂടിച്ച മുടിയിഴ കാറ്റിന്റെ
താളത്തില്‍ ആടിടുമ്പോള്‍
വെണ്ണ പുരണ്ട നിന്‍ കുഞ്ഞിളം ചുണ്ടുകള്‍
വേണു മുകര്‍ന്നിടുമ്പോള്‍

നീല നിലാവുകള്‍ നിന്നെ പുതപ്പിക്കാന്‍
നീരാളം നെയ്തിടുമ്പോള്‍
നാണം തുളുമ്പുന്ന ഗോപികള്‍ പാല്‍ക്കുട-
മേന്തി അണഞ്ഞിടുമ്പോള്‍

രാസരസത്തേന്‍ നുകര്‍ന്ന് കൊണ്ടീറനാം
കാളിന്ദി പാടിടുമ്പോള്‍
വൃന്ദാവനത്തിലെ പുല്‍ക്കൊടിയാവാനും
ദേവകള്‍ പാഞ്ഞിടുമ്പോള്‍

നിന്നെ മടിയിലിരുത്തി യശോദ നിന്‍
കുഞ്ഞുടല്‍ പുല്കിടുമ്പോള്‍
വശ്യമാം പുഞ്ചിരിയോടെ നീ രാധയെ
ഒട്ടൊന്നു നോക്കിടുമ്പോള്‍

അന്ന് നിന്‍ കണ്ണിലെ കുഞ്ഞിളം പീലികള്‍
എന്‍ നേര്‍ക്ക്‌ ചാഞ്ഞിരുന്നു
നിന്നുടെ ഗോകുലമെന്നുള്ളില്‍ ഞാന്‍ സദാ
ചിന്തയാല്‍ മേഞ്ഞിരുന്നു

എന്നുമെന്‍ പ്രാണനില്‍ നീറുന്ന തീയില്‍ നീ
ശാന്തം കുളിര്‍ പകര്‍ന്നു
എന്റെ നിരര്‍ത്ഥമാം ജീവനില്‍ സാന്ദ്രമാം
സംഗീതമായി നിന്നു.

No comments:

Post a Comment