Monday, January 31, 2011

ഗ്രാമ്യബാല്യം

വെറുതെ ഈ തീരത്ത്‌ വന്നിരിക്കാം നിലാ-
വുണരുന്ന നേരങ്ങളില്‍
വെറുതെ ഈ നാട്ടിടവഴിയിലൂടോടിടാം
പൊടി പാറും അന്തികളില്‍

തിരയാട്ടമാടുന്നൊരില്ലിമുളംകാട്ടില്‍
ഒരു പാട്ട് മൂളി നോക്കാം
വിറയാര്‍ന്നൊരാല്‍മര മുത്തച്ഛനിന്നൊരു
ചരടു ജപിച്ചു കെട്ടാം

കുളി കഴിഞ്ഞീറന്‍ മുടിയുണക്കും നാട്ടു-
വയല്‍കളില്‍ പോയ്ക്കളിക്കാം
രസമേകുമോളം ഉണര്‍ത്തും കുളത്തിലേ-
ക്കൊരു കല്ലെറിഞ്ഞു നോക്കാം

പരദേവതക്കുള്ള ഗുരുതിക്കളം കണ്ടു
ഭയമോടെ കണ്ണു പൂട്ടാം
പറയെടുക്കാന്‍ വരും കൂട്ടത്തില്‍ ആനക്കു
പഴമൊന്നിങ്ങേകി നോക്കാം

പൊടി പൊങ്ങും പൂരപ്പറമ്പില്‍ ബലൂണിന്റെ
കടയരികേ ഇരിക്കാം
പൊരി വാങ്ങി തിന്നും, മുറുക്ക് വാങ്ങിച്ചുമാ
വെയിലിലൂടൊന്നലയാം

കഥകളി ആടിത്തിമിര്‍ക്കുമ്പോള്‍ അമ്മ തന്‍
മടിയില്‍ തല ചായ്ച്ചിടാം
ഒടുവില്‍ പുലരിയില്‍ കാണാത്ത വേഷത്തെ
വിഷമമോടോര്‍ത്തിരിക്കാം

മഴ തോര്‍ന്ന പുത്തന്‍ പുലരിയില്‍ ഇറയത്തു
വെറുതെ പടിഞ്ഞിരിക്കാം
കുളിരേകും കാറ്റിനോടൊപ്പം തൊടിയിലേ -
ക്കൊരു യാത്ര പോയ്‌വന്നിടാം

തിരുവാതിരക്കുളിര്‍ ചൂടി നില്‍ക്കുന്നൊരാ
ധനുമാസ രാവു തോറും
മംഗലാ ആതിര പാട്ടു പാടീടുന്ന
മുത്തശ്ശിയെ സ്മരിക്കാം

കുറി തൊട്ടുരുങ്ങി വരും നവരാത്രിയില്‍
ഒരു പാട്ടു പാടി നോക്കാം
പുതുതാം അറിവിന്‍ നിലത്തെഴുത്തിന്നായി
സ്വയമങ്ങൊരുങ്ങി നില്‍ക്കാം

മഴ പെയ്തലറിലും, വെയിലിന്‍ കൊടും നഖം
തുളയുന്ന നേരത്തിലും
സുഖമന്ന്യേ വേറൊന്നും തിരയാതെ നാം അതില്‍
സ്വയമാണ്ടലിഞ്ഞു പോകാം

ഇനി നാളെ, എങ്ങു പോയാലും മനസ്സിലീ
കണി തന്‍ മധുരമോര്‍ക്കാം
അകലെയായ് പോയാലും ഓണവെയിലിന്റെ
നിറമൊക്കെ ഓര്‍ത്തു വെക്കാം

എവിടം വരെ ഉയര്‍ന്നാലും കിനാവില്‍ നാം
പഴയ ബാല്യത്തിലെത്താം!
എവിടെ തഴച്ചു വളര്‍ന്നാലും വേരുകള്‍ 

ഇവിടെ നാം ആഴ്ത്തി നിര്‍ത്താം!

No comments:

Post a Comment