Monday, July 16, 2018

രാമായണമാസ ചിന്തകൾ

രാമായണ കവിതാ മരന്ദം ചെവിയിൽ തുളിക്കുന്ന ഒരു കാലം കൂടി വരവായി. ഹൃദയം ശ്രീരാമപാദങ്ങളിൽ ചേർത്തു തുഞ്ചത്തെഴും ആചാര്യൻ ആ കിളിത്തത്തയിലൂടെ പാടിച്ച ഒരു ഗീതം ഇന്നുമുതൽ നമ്മുടെ പഞ്ഞങ്ങളിൽ നമ്മെ സാന്ത്വനിപ്പിക്കും, ഭക്തിയുടെ പേമാരി വർഷിക്കും, രാമനാമമാകും അമൃതം തളിച്ച് നമ്മെ ജീവന്മുക്തിയിലേക്ക് നയിക്കും....

രാമൻ ധർമ്മമാണെന്നും ധർമ്മമെന്നാൽ രാമനാണെന്നും ഉറച്ച് വിശ്വസിച്ച ഒരു തലമുറ കേരളത്തിൽ അന്യം നിന്നു തുടങ്ങിയ കാലത്താണ് തുഞ്ചത്താചാര്യൻ ആ അധർമ്മികൾക്കെതിരെ തന്റെ തൂലിക കൊണ്ടൊരു യുദ്ധം നയിച്ചത്. ജാതീയതയും അതിന്റെ ഘോരാന്ധകാരം ഹൃദയത്തിൽ പൊതിഞ്ഞ അധികാരികളും കൂടി  മലീമസമാക്കിയ ഒരു ഭാഷയെയും സംസ്കാരത്തെയും, അതിലുപരി അതിന്റെ കാതലായ ആധ്യാത്മികതയെയും "ശ്രീരാമ രാമാ രാമാ" എന്ന് തുടങ്ങുന്ന വളരെ സരളമായ നിസ്സാരമായ നാലു വരികൾ കൊണ്ടാണ്  അദ്ദേഹം കൈരളിക്ക് വീണ്ടെടുത്ത് തന്നത്. നമ്മുടെ ഭാഷാപിതാവ് മാത്രമല്ല മറിച്ച് കേരളത്തെ ഇന്നും ദേശീയധാരയിൽ ഉറച്ച് നിൽക്കാൻ സഹായിച്ച ഒരു സാമൂഹ്യ ചാലകശക്തി കൂടിയാണ്.

ശ്രീരാമന്റെ ജീവിതമാണ് ഭാരതീയധർമ്മ സങ്കല്പത്തിന്റെ മാനദണ്ഡം. ദേവതാത്മാ ഹിമാലയം എന്ന പോലെ അത് ഉയർന്നു നിൽക്കുന്നു. നമുക്ക് നമ്മുടെ ജീവിതങ്ങളെ തട്ടിച്ച് നോക്കാൻ. ഓരോ വാക്കും, ഓരോ ചിന്തയും, ഓരോ പ്രവൃത്തിയും രാമന്റെ ജീവിതമാകുന്ന ഉരകല്ലിൽ ഉരച്ച് നോക്കിയാൽ തെളിയും സ്വർണ്ണമോ ചെമ്പോ എന്ന വസ്തുത. അതിനാലാണ് ആ രാമൻ ഭാരതത്തിന്റെ ആത്മാവായത്. രാഷ്ട്രപിതാവ് മരിക്കുമ്പോഴും ജപിച്ച താരകമായത്. രാമക്ഷേത്രം ഭാരതാത്മാവിന്റെ അടങ്ങാത്ത ദാഹവും മോഹവുമായത്.

ഏറെ കാലം ഈ വെളിച്ചത്തിനു പുറം തിരിഞ്ഞു നിന്ന കേരളീയ സമൂഹത്തിനു നേരെ, ഈ വെളിച്ചത്തെ പ്രതിഫലിപ്പിച്ച അഭിവന്ദ്യഗുരുവാണ് തുഞ്ചത്ത് എഴുത്തച്ഛൻ. കവി കുഞ്ഞിരാമൻ നായർ അഭിപ്രായപ്പെട്ടത് പോലെ " തുളസീദാസനും തുഞ്ചത്തെഴുത്തച്ഛനും രണ്ടല്ല". ഉത്തരേന്ത്യയിൽ രാമചരിതമാനസത്തിലൂടെ തുളസീദാസൻ ചെയ്തതും, കമ്പർ തമിഴിൽ ചെയ്തതും തന്നെ ആണ് ശ്രീ രാമാനുജ ആചാര്യൻ മലയാളത്തിൽ ചെയ്തത്. പക്ഷെ സാമൂഹികമായി അതിന് ഒരുപാട് അധികം വർണ്ണങ്ങൾ ഉണ്ടായിരുന്നു എന്ന് മാത്രം.

മലയാളഭാഷ അതിന്റെ സൗന്ദര്യാത്മകത ആദ്യമായി കണ്ടെടുക്കുന്നത് ഈ രാമാഗാനത്തിലാണ്. സംസ്കൃതത്തിന്റെയും തമിഴിന്റെയും അതിപ്രസരം ഇല്ലാത്ത ശുദ്ധ തെളിനീരൊഴുക്കായി മലയാളം ആദ്യം പ്രവഹിച്ചത് ആ കിളിപ്പെണ്ണിലൂടെയാണ്. പ്രയോഗങ്ങൾ ആയും, പദ്യശകലങ്ങൾ ആയും മലയാളി അറിഞ്ഞും അറിയാതെയും ഉദ്ധരിച്ച പല ശ്ലോകങ്ങളും ശൈലികളും ഈ കിളിപ്പാട്ടിൽ ജനിച്ചതാണ്.

തികഞ്ഞ അവജ്ഞയോടെ നാം തന്നെ ഇതിനെ തമസ്കരിച്ചിരുന്നു ഒരു കാലത്ത്. പിന്തിരിപ്പനായും, സവർണ്ണതയുടെ പ്രതീകമായും ഒക്കെ രാമകഥയെ കാണാൻ നമ്മെ പഠിപ്പിച്ചിരുന്നു ഇടക്കാലത്ത് വന്ന ഇരുട്ടുകൾ. ആ ഇരുട്ടിനെയും കീറിമുറിച്ച് ഈ സൂര്യനെ വീണ്ടും തെളിയിച്ചെടുത്തത്‌ ആയിരക്കണക്കിന് നിസ്വാർത്ഥരായ പ്രവർത്തകരുടെ ആത്മശക്തിയും കൂടിയാണ്.

അതിനാൽ ഈ വർഷം നാം രാമായണം വായിക്കുമ്പോൾ ഇതെല്ലാം ഓർക്കുക. രാമകഥ തളരാതെ പാടിയ കിളിപ്പെണ്ണിനെ ഓർക്കുക. തുഞ്ചത്താചാര്യ തൃപ്പാദങ്ങളെ ഓർക്കുക. ക്രൂരമുഹമ്മദീയർ തകർത്തെറിഞ്ഞ രാമജന്മഭൂമി ഓർക്കുക. രാമായണത്തെ വലിച്ചറിയാൻ പഠിപ്പിച്ച അഭിനവ വിപ്ലവകുമിളകളെ ഓർക്കുക. അത് വീണ്ടെടുത്തു തന്ന് നമ്മെ ആത്മാഭിമാനം ഉള്ളവരാക്കിത്തീർത്തവരെ സ്മരിക്കുക.
എല്ലാറ്റിനും ഉപരിയായി, ഒരു രാമായണക്കാലത്തേക്ക് മാത്രമുള്ളതല്ല ഇതെന്നും നിത്യജീവിതത്തിൽ പ്രയോഗിക്കാനുള്ളതാണ് രാമതത്വം എന്നും മറക്കാതിരിക്കുക.
ശ്രീരാമചന്ദ്രന്റെ കാലിൽ ഒരു തുളസീദളമായി സ്വയം സമർപ്പിക്കുമാറാകുക.....

No comments:

Post a Comment