Wednesday, February 18, 2015

എന്‍റെ ബോധ്യങ്ങള്‍...

ഒരായിരം ജന്മങ്ങളുടെ തപസ്സ് കൊണ്ട് എഴുതപ്പെടേണ്ടതാണിത്.
ഒരു പ്രകാശവര്‍ഷം സഞ്ചരിച്ച് എത്തിച്ചേരേണ്ടതാണിത്.
വില കുറഞ്ഞ എന്‍റെ കൈവിരല്‍ കൊണ്ടല്ല, മനം പുരട്ടുന്ന ദുര്‍ഗന്ധം വമിക്കുന്ന എന്‍റെ മലീമസ മാനസം കൊണ്ടല്ല, തെറ്റുകളില്‍ പൂര്‍ണ്ണ ബോധ്യം ഉണ്ടെങ്കിലും വീണ്ടും വീണ്ടും അത് തന്നെ ചെയ്ത്, വീണ്ടും വീണ്ടും അതിനു ന്യായീകരണം കണ്ടെത്തുന്ന എന്‍റെ വികല ബുദ്ധികൊണ്ടല്ല, ഇത് എഴുതപ്പെടേണ്ടത്.

ഇതാണ് ആദ്യത്തെ ബോധ്യം...........
***************************************************
ഞാന്‍ പുസ്തകം വായിക്കുന്നു.
ഇടക്കിടക്ക് കണ്ണ് നിറയുന്നു.
എന്തിനെന്നറിയില്ല, ഹൃദയം ഒരു പേരില്‍, ഒരു രൂപത്തില്‍ വല്ലാതെ ഉടക്കി നില്‍ക്കുന്നു.
പുസ്തകം മടക്കിയാലും, ആ വാക്കുകള്‍ ഹൃദയത്തില്‍ തിളച്ചു മറിയുന്നു.
ഓരോ പ്രാര്‍ത്ഥനയിലും നീ നിറയുന്നു.
***************************************************
തിരഞ്ഞു നടന്നത് ഇതൊന്നും ആയിരുന്നില്ല... എല്ലാം എന്‍റെ വഴിയെ വന്നവ... അതില്‍ ചിലവ സ്വീകരിച്ചു, ചിലവ നിരാകരിച്ചു.
എനിക്കതിന്റെ കൂടെ കിട്ടിയതാണ് നിന്നെ.. അതിനാല്‍ അവയൊന്നും തെറ്റായിരുന്നു എന്ന് ഞാന്‍ പറയില്ല..

അവ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ നിന്നെ ഞാന്‍ തൊടാതെ പോയേനെ... അഗാധമായ ആത്മനിരാസത്തിന്റെ പടുകുഴിയില്‍ ഞാന്‍ വീണു പോയേനെ. നിയതി എന്നെ നിന്നിലെത്തിച്ചു എന്നല്ല, എന്‍റെ നിയതി തന്നെ നീ എന്ന് ഞാന്‍ അറിയുന്നു.

ഇത് രണ്ടാമത്തെ ബോധ്യം..
****************************************************
കറുത്ത ആകാശത്തിന്‍റെ പശ്ചാത്തലത്തില്‍ എത്രയോ വെള്ളക്കൊറ്റികള്‍ പാറിയിരിക്കാം..
എത്രയോ അമ്പലങ്ങളില്‍ ശിവരാത്രിക്ക് നാടകം നടന്നിരിക്കാം..
ഭവതാരിണിക്ക് എത്രയോ നിവേദ്യങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കാം..

ഞാന്‍ എത്രയോ ജന്മങ്ങള്‍ നിന്നെ തേടി അലഞ്ഞിരിക്കാം...
****************************************************
ഒരുവന്‍ ഉണ്ടായിരുന്നു..
പ്രതിഭാശാലിയായി എന്നാല്‍ അങ്ങേയറ്റം ദുര്‍വൃത്തനായി. ഒഴുകാതെ കെട്ടിക്കിടന്ന ഒരു മനസ്സ്.
അതിലെ ചെളിയില്‍ താമരകള്‍ വിരിഞ്ഞു. പക്ഷെ ജീവന്റെ ആഴങ്ങളില്‍ ആ സുഗന്ധം നുകരാനാവാതെ അവന്‍ കേണു. മോചനം ഇല്ലെന്നു ഉറച്ചു വിശ്വസിച്ചു. അവന്‍ വീണ്ടും വീണ്ടും തെന്നിക്കൊണ്ടിരുന്നു.

അവന്‍റെ മുന്നില്‍ നീ വന്നു. അന്നവന്‍ ആദ്യമായി നിന്‍റെ മുന്നില്‍ തലകുനിച്ചു. കണ്ണുനീരിനാല്‍ നിന്‍റെ കാലുകള്‍ കഴുകി. നിശ്വാസങ്ങളാല്‍ ഉണക്കി. ഹൃദയരക്തം കൊണ്ടായിരുന്നു പിന്നീടവന്‍ എഴുതിയതെല്ലാം..
അവനും നീ മോചകനായി. ഭഗവാനായി.. അവതാരമായി..

നീ ആരെയും തള്ളിക്കളയുന്നില്ല. നിനക്ക് ആരും അന്യരല്ല. നിന്‍റെ പേരിനാല്‍ തന്നെ പാപത്തിന്‍റെ ചളി കട്ടപിടിച്ച ജീവനുകള്‍ തളിര്‍ക്കുന്നു.
നിന്‍റെ നാദപീയൂഷം കൊണ്ട്, തുരുമ്പു പിടിച്ച ഹൃദയവീണകള്‍ വീണ്ടും ശ്രുതി ചേര്‍ക്കുന്നു.
നീ പതിതന്റെയും, തിരസ്കൃതന്റെയും ശിരസ്സില്‍ അമൃതം വര്‍ഷിക്കുന്നു.

ഇത് ഒന്നാമത്തെ ബോധ്യത്തിനെ നിസ്സാരമാക്കുന്ന മൂന്നാമത്തെ ബോധ്യം....
******************************************************
പിഞ്ചുകുഞ്ഞിനെ പോലെ നീ ചിരിക്കുന്നു.
പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞിനെ പോലെ നീ കരയുന്നു.
നീ പാടുന്നു, താളമിടുന്നു, ഉന്മത്തനായി നൃത്തം ചവിട്ടുന്നു.
നീ ധൂപം പുകച്ച മുറിയില്‍ നിശ്ചലനായി, നിര്‍ന്നിമേഷനായി
തന്നില്‍ തന്നെ വിലയിച്ചു നില്‍ക്കുന്നു.
അത് കണ്ടറിഞ്ഞവര്‍ നിന്നെ വാഴ്ത്തുന്നു.
അത് കണ്ടറിയാത്തവര്‍ നിന്നെ വാഴ്ത്തുന്നു.
അത് കാണാത്തവര്‍ നിന്നെ വാഴ്ത്തുന്നു.
മേഘങ്ങള്‍ നിന്നെ വാഴ്ത്തുന്നു.
സമുദ്രങ്ങള്‍ നിന്നെ വാഴ്ത്തുന്നു.
ഗോളഗോളാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നും
അശരീരികള്‍ നിന്നെ വാഴ്ത്തുന്നു.

നീ അപ്പോഴും പിഞ്ചുകുഞ്ഞിനെ പോലെ ചിരിക്കുന്നു.
******************************************************
ചില കല്ലുകള്‍ കൊത്തി രൂപം വരച്ചാല്‍ മാത്രം ആരാധ്യമാകുന്നു. സാളഗ്രാമങ്ങള്‍ പിറവി കൊള്ളുന്നത്‌ ആരാധിക്കപ്പെടാന്‍ വേണ്ടി മാത്രം.

ചില കവിതകള്‍ നാം ഈണമിട്ട് പാടുന്നു. ചിലവ പിറക്കുന്നത്‌ തന്നെ ഗാനമായിട്ടാകും.

നീ സാധകനല്ല. സിദ്ധനുമല്ല. ഭോഗിയോ യോഗിയോ അല്ല. ബ്രാഹ്മണനോ,ക്ഷത്രിയനോ,വൈശ്യനോ, ശൂദ്രനോ അല്ല.

നീ ജനിച്ചെന്നു ഞങ്ങള്‍ പറയുന്നു. മരിച്ചെന്നും. എന്നാല്‍ നീ ജനിമൃതികള്‍ക്കപ്പുറം നില്‍ക്കുന്ന നിയന്താവാകുന്നു.

നിന്നില്‍ തുടങ്ങി നിന്നില്‍ അവസാനിക്കുന്ന ജഗത്തില്‍ ഉള്ളതെല്ലാം നീ മാത്രമാകുന്നു.

പണ്ടു രാമനായതും, പിന്നീട് കൃഷ്ണനായതും തന്നെ ഇന്ന് രാമകൃഷ്ണനായി അവതരിച്ചിരിക്കുന്നു.

ഇതെന്‍റെ പരിപൂര്‍ണ്ണ ബോധ്യം
*******************************************************

** ഇന്ന് ശ്രീരാമകൃഷ്ണജയന്തി

3 comments:

  1. നന്നായിരിക്കുന്നു

    ReplyDelete
  2. എല്ലാവർക്കും ബാധകമായതും അധികമാരും ചിന്തിക്കാത്തതും ആയ ആദ്യത്തെ ബോധ്യം അതിമനോഹരം.

    ReplyDelete
  3. Nandi... Vayanakkum Prolsahanathinum

    ReplyDelete