Saturday, January 31, 2015

പുതിയ പുലരി വരെ

ഇരുട്ടു ചൂളം കുത്തി
ആര്‍ക്കുന്നുണ്ടാവാം ചുറ്റും
വെറുപ്പും വിദ്വേഷവും
വമിക്കാം എല്ലാടവും

പുഞ്ചിരി വിഷം ചേര്‍ത്തു
വില്‍ക്കുന്ന വിപണിയില്‍
ചെഞ്ചോര നദിയായി
ഒഴുകുന്നുണ്ടായിടാം

ധര്‍മ്മാധര്‍മ്മങ്ങള്‍ തന്‍
വന്യ ഭാരത യുദ്ധം
ഇന്നുമേ അനുസ്യൂതം
കുരുക്ഷേത്രങ്ങള്‍ തീര്‍ക്കാം

വെളിച്ചം മറഞ്ഞിടും
ഗ്രഹണം കൂടെക്കൂടെ
ചതിക്കു തക്കം പാര്‍ത്തു
കാത്തിരിക്കുന്നുണ്ടാകാം

പൊലിഞ്ഞു പോയ്ക്കാണുമാ
ധ്രുവതാരകള്‍ പോലും
നാമേതോ നരകത്തിന്‍
വൈതരിണിയിലാവാം

പിറവി കൊള്ളുന്നുണ്ടാം
ഗ്രാമങ്ങള്‍ തോറും
പണ്ടു നഗരം പ്രസവിച്ച
സ്വാര്‍ത്ഥത്തിന്‍ ഉലക്കകള്‍*

അസ്പഷ്ട വാക്കാല്‍ കാലം
കരയുന്നുണ്ടായിടാം
വിഷ്ടപം നാശോന്മുഖ-
മായി കുതിക്കുന്നുണ്ടാം

എങ്കിലെന്തറിയുന്നേന്‍
മറ്റൊരു പ്രഭാതത്തിന്‍
നാന്ദിയാണിക്കാണുന്ന
ഘോരമാം നിശാസ്വപ്നം

ദുരിതക്കാര്‍മേഘത്തിന്‍
തിരിച്ചു പോക്കിന്‍ പെയ്ത്താ-
ണിനിയീ വെയില്‍ത്തുമ്പി
പാറുന്ന ദിനം വരും

രാഘവന്‍ വനവാസം
കഴിഞ്ഞു പുഷ്പകമേറി
മൈഥിലിയുമായ് വന്നു
ചേരുന്ന ദിനം വരും

ആത്മാവിന്‍ നാദം വീണ്ടും
ഉയരും ദിനം വരും
ആശ്രമപ്പിറാവുകള്‍
പാറീടും ദിനം വരും

അന്നാളു വരേക്കുമെന്‍
ശ്രുതി ഞാന്‍ മീട്ടിപ്പാടാം
നെഞ്ചിലെ കനല്‍മൊഴി
കെട്ടു പോകാതെ കാക്കാം

ജീവിക്കാം മരിച്ചീടാം
ഈ ഗാനം നിര്‍ത്തില്ല ഞാന്‍
ജയിക്കാം തോല്‍ക്കാം എന്നാല്‍
പിന്തിരിഞ്ഞോടില്ല ഞാന്‍

*കുലത്തിന്റെ നാശത്തിനു കാരണമായി ശ്രീകൃഷ്ണന്റെ പുത്രന്‍ സാംബന്‍ പ്രസവിച്ച ഇരുമ്പുലക്ക

1 comment:

  1. "ജീവിക്കാം മരിച്ചീടാം
    ഈ ഗാനം നിര്‍ത്തില്ല ഞാന്‍
    ജയിക്കാം തോല്‍ക്കാം എന്നാല്‍
    പിന്തിരിഞ്ഞോടില്ല ഞാന്‍"

    നന്നായി, വരികള്‍!

    ReplyDelete