Monday, October 14, 2013

വിപ്ലവസമാധിയില്‍

ലെനിന്റെ സമാധിയില്‍ നിന്ന അനുഭവങ്ങളില്‍ നിന്നും......
1/19/11 നു എഴുതിയ കവിത
===============================================
നിശ്ശബ്ദമുറങ്ങുന്നു
പ്രാണനില്‍ തീയും പേറി
വ്ലാദിമിര്‍ ലെനിനെന്ന
ധീര യോദ്ധാവിന്‍ സ്മൃതി

കുളിരും ഡിസംബറിന്‍
മഞ്ഞണിഞ്ഞൊരുങ്ങുന്നു
പുക മഞ്ഞലകളെ
ഞൊറിഞ്ഞിങ്ങുടുക്കുന്നു

വെള്ളിയാല്‍ കസവിട്ട
വേഷ്ടിയുമുടുത്തൊരു
കല്യാണമണവാട്ടി
കണക്കെ റഷ്യാരാജ്യം

ദൂരമാം സ്വപ്നങ്ങളെ,
ആശയങ്ങളെ, എതി-
രേല്‍ക്കുവാനൊരുങ്ങിയ
വിപ്ലവച്ചുടുചോര

വയലില്‍ പണിപ്പെടു-
ന്നോനെ തുണക്കാന്‍ പുത്തന്‍
നിണമന്നൊഴുക്കിയ
ധീര ചരിത്രം പേറി

ഉറയും മഞ്ഞില്‍, പ്രാണന്‍
പിടയും കൊതിയോടെ,
പുതു പൊന്‍ പുലരിക്കായ്‌
തിളച്ച ജ്വാലാമുഖം

അവിടെ ചിന്നിത്തെറി-
ച്ചൊരു താരമായീ വിണ്ണില്‍
സതതം നിലക്കൊള്ളും
ധീരനാം നേതാവിതാ

രക്തചത്വരത്തിന്റെ
നടുക്കായ് പണി തീര്‍ത്ത
അന്തിമ ഭവനത്തില്‍
കിടപ്പൂ ഹാ ശാന്തനായ്

വരിയില്‍ നിന്നൊന്നുള്ളില്‍
കടന്നൂ, കോണിച്ചോട്ടില്‍
ഇരുളാണ്ടൊരാ  മുറി
കാണിച്ചു തന്നൂ പോലീസ്

പതുക്കെ ഉള്ളില്‍ കട-
ന്നീടവേ കാണാകുന്നു
ഇരുള്‍ മൂടിന മുറി-
ക്കുള്ളിലായ് പ്രഭാപൂരം

മുറി തന്‍ നടുവില്‍ തന്‍
അന്ത്യഗേഹത്തില്‍ പാരം
ഉറങ്ങീടുന്നൂ പുത്തന്‍
നൂറ്റാണ്ടിന്‍ സമാധിയില്‍

തീപ്പൊരി ചിന്നിച്ചിന്നി-
ത്തെറിച്ച കണ്ണും പൂട്ടി
നിശ്ശബ്ദം മയങ്ങുന്നൂ
വിപ്ലവ പ്രകാശകന്‍

മുഖത്തങ്ങിങ്ങായ് കാണാം
പാടുകള്‍, ശരീരത്തിന്‍
ക്ഷതമോ? രാജ്യത്തിന്റെ
ക്ഷയമോ? തിട്ടം പോരാ.

മുഖമുദ്രയാകും ചെമ്പന്‍
താടി രോമങ്ങള്‍ക്കിന്നും
പുതുമ, മുഖത്തിന്നും
ഗാഢമാം ഒരാര്‍ദ്രത

ആശയമുദിച്ചു പൊ-
ങ്ങീടിന ശിരസ്സതാ
ആ ശയ്യയിങ്കല്‍ പയ്യെ
ചാഞ്ഞിരിക്കുന്നൂ നൂനം

വലം കൈ ചുരുട്ടിയും
ഇടം കൈ തുട മേലെ
പതുക്കെ ഊന്നിക്കൊണ്ടും
ശയിപ്പൂ ഗംഭീരാഖ്യന്‍

പതുക്കെ അടച്ചു ഞാന്‍
കണ്‍കള്‍  വിപ്ലവത്തിന്റെ
മഹാനീയമാം സമാധി-
സ്ഥാനേ മനം കൂപ്പി

ആയിരം പന്തങ്ങളില്‍-
ക്കത്തിയോരൊളിയെല്ലാം
ആയുധം കൈയില്‍ ഏന്തും
യുവത്വത്തുടിപ്പെല്ലാം

ആര്‍ദ്രമാം മനസ്സിന്റെ
ആഴത്തിലലതല്ലും
ആ തൊഴിലാളീ വര്‍ഗ്ഗ-
ബോധത്തിന്‍ വിയര്‍പ്പെല്ലാം

ആനന്ദം തിരയടി-
ച്ചീടിന ഒക്ടോബറിന്‍
ആ മുഗ്ദ്ധ വസന്തത്തിന്‍
ഓര്‍മ്മകളെല്ലാം തന്നെ

ഹാ! വരുന്നതെല്ലാമെന്‍
ചേതന പുതപ്പികാന്‍
ആ മാനുഷ്യകത്തിന്റെ
ഈടുവെപ്പുകളെല്ലാം



അവ തന്‍ നടുക്കൊരു
സൂര്യനായ്, വഴികാട്ടും
ധ്രുവദീപമായ്ക്കത്തി-
നില്‍ക്കുന്നു വി.ഐ. ലെനിന്‍

കാളിന അരാജക-
പാതാള കൂപം താണ്ടി
ചേണെഴും നിണക്കൊടി
നെഞ്ചോടടക്കിക്കൊണ്ടും

പെറ്റ മണ്ണിനോടുള്ള
ഉത്കട പ്രേമാവേശം
നീറ്റുമാ കരളില്‍ നി-
ന്നുണര്‍ന്ന ഗാനം മൂളി

നാടുണര്‍ത്തുവാന്‍  തുയില്‍
പാടിയ മഹാത്മാവിന്‍
നാമധേയത്താല്‍ നിന്നെ
ഓര്‍ക്കുന്നു ഞങ്ങള്‍  റഷ്യേ

അധികാരത്തിന്‍ മദ-
മേറിയ സ്റ്റാലിന്‍ വന്നു
അടിയോടുലച്ചൊരു
ഗോര്‍ബച്ചേവ് വന്നൂ പിന്നെ

ആയിരം സ്വയം പ്രഖ്യാ-
പിതരാം നേതാക്കളെ
കണ്ടു നാം എന്നാലിന്നും
ഓര്‍മ്മയില്‍ നീയെ ലെനിന്‍

നായകന്‍, ജനത്തില്‍ നി-
ന്നകലാത്തൊരു ജന-
നായകന്‍, ഭരണജ്ഞന്‍,
കാലാതീതന്‍ നീ ലെനിന്‍

കമ്മ്യൂണിസത്തിന്‍ ഭാഷ്യം
എഴുതാന്‍ തുനിഞ്ഞൊരു
ശങ്കരാചാര്യന്‍ നീയെ
ദിഗ്ജേതാ, സുധീരത.

നിന്നു ഞാന്‍ നിറകണ്ണും
കൂപ്പുകൈകളുമായി
നിന്നു ഞാന്‍, യുഗാന്തര
ശക്തി സ്രോതസ്സിന്‍ പക്കല്‍

നിശ്ശബ്ദ മുറിയില്‍ നീയും
ഞാനുമാണിപ്പോള്‍, പുത്തന്‍
ദര്‍ശനം പകരുന്ന
ദിവ്യാനുഭൂതിക്കുള്ളില്‍

പതുക്കെ ആരോ എന്റെ
തോളത്തു തട്ടീ, പോലീസ്
പുറത്തേക്കതാ   വഴി
എന്നൊരാംഗ്യത്തോടപ്പോള്‍

കണ്ണുകളിറുക്കനെ
അടച്ചെന്‍, ഇടതു കൈ
ഒന്നിഹ ചുരുട്ടി ഞാന്‍
അന്ത്യാഭിവാദ്യം നല്‍കി

ഉള്ളിലെ അനിര്‍വ്വച-
നീയമാം വികാരത്തില്‍-
ത്തുള്ളിയോ ഒന്നോ രണ്ടോ
നീര്‍ക്കണങ്ങളുമപ്പോള്‍

ധീരനാം നേതാവിന്റെ
സ്മരണാ കുടീരം വി-
ട്ടാ റഷ്യാത്തണുപ്പിലേ-
ക്കിറങ്ങെ സസംശയം

ഒന്നെന്റെ മനസ്സിലെ-
ക്കെത്തി നോക്കിച്ചൂ ഞാനും
എന്തു മാറിയെന്നോ നീ??
കമ്മ്യൂണിസ്റ്റ്‌ ആയോ  ഞാനും????*

* ഇതു ഒരല്‍പം ആലങ്കാരികമായി പറഞ്ഞതാ... :)

2 comments:

  1. ബാല്യ കൌമാര യൌവനനാളുകളില്‍ വിസ്മയത്തോടെ നോക്കിയിരുന്ന ഒരു രാജ്യം, ജനത, നേതാവ്.

    കവിത അതിമനോഹരം

    ReplyDelete
  2. വളരെ നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete