Wednesday, June 12, 2013

ശ്രീരാമകൃഷ്ണ നവരസശ്ലോകം

 ശ്രീരാമന്റെ നവരസങ്ങൾ വർണ്ണിക്കുന്ന ശ്ലോകത്തിന്റെ മാതൃകയിൽ ശ്രീരാമകൃഷ്ണനെ കുറിച്ച് എഴുതാനുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.

ഇതാണ് യഥാർത്ഥ നവരസ ശ്ലോകം:

"ശൃംഗാരം ക്ഷിതിനന്ദിനീവിഹരണേ വീരം ധനുർഭന്ജനേ
കാരുണ്യം ബലിഭോജനേ അത്ഭുതരസം സിന്ധൗ ഗിരിസ്ഥാപനേ
ഹാസ്യം ശൂർപ്പണഖാ മുഖേ ഭയമഘേ ബീഭത്സം അന്യാമുഖേ
രൗദ്രം രാവണ മർദ്ദനേ മുനിജനേ ശാന്തം വപു: പാതു ന:"

ഇതേ മാതൃകയിൽ മലയാളത്തില്‍ ആണ് ഇത് എഴുതാൻ ശ്രമിച്ചിട്ടുള്ളത്.

ശൃംഗാരം വ്രജരാധയായ സമയേ, വീരം സമാജങ്ങളിൽ
കാരുണ്യം ഗിരിശേ തദദ്ഭുതരസം സർക്കാർ വിശേഷങ്ങളിൽ
ഹാസ്യം നാസ്തിക ചിന്തനേ ധനഭയം ബീഭത്സം സ്ത്രീസംഗമേ
രൗദ്രം ലൌകിക ഭാഷണേ ജപലയേ ശാന്തം അവൻ കാക്കണേ

1. ശൃംഗാരം - മാധുരീ ഭക്തിയിൽ രാധാഭാവം കൈക്കൊണ്ട് കൃഷ്ണപ്രേമം ആവേശിച്ചിരുന്ന സമയം.
2. വീരം - ബ്രഹ്മസമാജക്കാരുടെ കുതർക്കങ്ങളും ബൗദ്ധികപരം മാത്രമായ ഈശ്വര ചർച്ചകളും ഭഗവാനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, സഗുണാരാധനക്ക് എതിരായ വാദങ്ങൾ.
3. കാരുണ്യം - ആധുനിക ബംഗാളി നാടകത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗിരീഷ്‌ ചന്ദ്ര ഘോഷ്, ഭഗവാനു പ്രിയപ്പെട്ട ഭക്തനായിരുന്നു. ആദ്ധ്യാത്മികമായി വളരെ താഴ്ന്ന നിലയിലുള്ള അദ്ദേഹം മദ്യപാനമടക്കം നിരവധി ശീലങ്ങള്‍ക്കു അടിമയായിരുന്നു. ഭഗവാനെ തന്നെ അദ്ദേഹം മദ്യപിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. എങ്കിലും തന്നെ ശരണമടഞ്ഞ ഗിരീശനെ ഭഗവാന്‍ കൈയൊഴിഞ്ഞില്ല. മറ്റു പല ഭക്തര്‍ക്കും ഇതു ആലോസരമുണ്ടാക്കിയിരു൫ന്നു. എങ്കിലും ഭഗവാന്‍റെ കാരുണ്യത്താല്‍ ഗിരീഷ്‌ തന്‍റെ ദുര്‍വൃത്തികളില്‍ നിന്ന് വിടുതല്‍ നേടി ഭഗവാന്‍റെ ഏറ്റവും പ്രിയപ്പെട്ട ഭക്തരില്‍ ഒരാളായി മാറി.
4. അത്ഭുതം - ഡോക്ടര്‍ സര്‍ക്കാര്‍ ആയിരുന്നു ഭഗവാനെ ചികിത്സിച്ചിരുന്നത്. ആധുനികമായ പല വിവരങ്ങളും അദ്ദേഹം പറയുമ്പോള്‍ ഭഗവാന്‍ അത്ഭുതത്തോടുകൂടി അത് ശ്രവിച്ചിരുന്നു.
5. ഹാസ്യം - നാസ്തിക ചിന്തകള്‍ ഭഗവാന് ഒട്ടും തന്നെ രുചിച്ചിരുന്നില്ല. ഭൌതികമായി മാത്രം ചിന്തിക്കുന്നവരെ പലരീതിയില്‍ ഭഗവാന്‍ കളിയാക്കിയിരുന്നു.
6. ഭയം - ധനം മാത്രമായിരുന്നിരിക്കണം ഭഗവാന് ഭയം തോന്നിയിരുന്നത്. അദ്ദേഹത്തിനു നാണയം കൈകൊണ്ടു തൊടുവാന്‍ സാധിച്ചിരുന്നില്ല.
7.ബീഭത്സം - കാമിനീ കാഞ്ചന ത്യാഗം ആണ് ഭഗവാന്‍ മുമുക്ഷുക്കള്‍ക്ക്‌ നിര്‍ദ്ദേശിച്ച മാര്‍ഗം. അതിനാല്‍ കേവല ലൈംഗികതയില്‍ മുങ്ങിയ സ്ത്രീ-പുരുഷ ബന്ധം അദ്ദേഹത്തില്‍ ഈ രസമായിരിക്കും ഉദ്ദീപിപ്പിച്ചിരിക്കുക.
8. രൌദ്രം - തന്‍റെ സാന്നിധ്യത്തില്‍ ഈശ്വരസംബന്ധിയായ വിഷയങ്ങള്‍ മാത്രമേ സംസാരിക്കാവൂ എന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ലൌകിക സംഭാഷണങ്ങള്‍ അദ്ദേഹത്തെ ക്ഷുഭിതനാക്കിയിരുന്നു.
9. ശാന്തം - ജപത്തിലും കീര്‍ത്തനങ്ങളിലും പല തവണ സമാധിയിലേക്ക് വഴുതി വീണിരുന്ന ശ്രീരാമകൃഷ്ണ ദേവന്‍ ശാന്തിയുടെ ധാമമായിരുന്നു. 

1 comment: