Thursday, March 26, 2026

ദ്വയാക്ഷരി

 ശ്രീരാമനവമി ആശംസകൾ
-------------------------------------------
എത്ര നാളായി നിന്നെക്കുറിച്ചൊരു
പാട്ടുമൂളിയിട്ടും, നിൻ ദ്വയാക്ഷരി
നാവിലല്ലാതെ എൻ നെഞ്ചകത്തൊരു
നാദഭേരിയായ് നർത്തനം ചെയ്തിട്ടും

എത്ര നാളായി കല്ലിച്ചൊരെന്മനം
നിൻ്റെ കാലിൻ പൊടിയാലുയർത്തിട്ടും
വക്കു പൊട്ടിയൊരെൻ മനോവിഭ്രമ-
ച്ചില്ലു കൊട്ടാരമൊന്നായ് തകർത്തിട്ടും

വെച്ചുകെട്ടിപ്പൊതിഞ്ഞു പുറമേയ്ക്കു
കാഴ്ചയേകാതെ കാത്തു പിടിച്ചൊരെൻ
ഹൃത്തിനുള്ളിലെ നൊമ്പരങ്ങൾക്കു മേൽ
നിൻ്റെ കാരുണ്യവാരി പൊഴിഞ്ഞിട്ടും
എത്ര നാളായി, ഏതോ നിശീഥത്തിൽ
ആന്ധ്യമാണ്ടൊരെൻ മുന്നിൽ വെളിച്ചമായ്
വന്ന നിന്നുടെ നേർക്കടച്ചോരെൻ്റെ
കണ്ണു ഞാൻ തുറക്കാതെയിരുന്നിട്ടും

വാക്കുകൾ തുരുമ്പിച്ചു സംവേദന -
പ്രാപ്തിയറ്റു മൃതി കാത്തിരുന്നിട്ടും
തോറ്റു പോയ മനുഷ്യവിലാപമായ്
ക്രൗഞ്ചം വൈധവ്യ ദുഃഖത്തിലാണ്ടിട്ടും
എത്ര നാളായി ഞാനെന്ന പുറ്റിൽ നി-
ന്നല്പവും ഞാനുണരാതെയിരുന്നിട്ടും
പത്തു വായും നിറഞ്ഞിട്ടുമുള്ളിലെ
ക്ഷുത്പിപാസ ശമിക്കാതിരുന്നിട്ടും

എത്ര നാളായ് "മരാ" എന്ന വാക്കു ഞാൻ
തെറ്റു കൂടാതെ ചൊല്ലിപ്പഠിച്ചിട്ടും
നഷ്ടമായ ചിറകുകൾ തുന്നി ഞാൻ
വീണ്ടുമൊന്നു പറക്കാൻ ശ്രമിച്ചിട്ടും


എത്ര നാളായറിഞ്ഞു കൂടാ പക്ഷെ
ഇത്ര കാലവും കൈവെടിഞ്ഞില്ല നീ

നിത്യനിർമ്മല  താരകബ്രഹ്മമായ്
സത്യസൗന്ദര്യസാകേതനാഥനായ്
അച്യുതാനന്ദ കോദണ്ഡപാണിയായ്
ചിദ്വിലാസമായ് ശാശ്വതൈശ്വര്യമായ്
മൃത്യുപാശങ്ങൾ പൊട്ടിച്ചെറിയുന്ന
വിദ്യയാമൊരു വാക്കിൻ തെളിച്ചമായ്

കൂടെയുണ്ടായിരുന്നു നീ നിശ്ചയം
ആ ഉറപ്പിലടങ്ങുന്നു മന്മനം

Saturday, March 1, 2025

സന്നിധി.....

ശ്രീരാമകൃഷ്ണ ജയന്തി ആശംസകൾ
---------------------------------------------------------
വിളിക്കാതെ കടന്നെൻ്റെ
ഉള്ളിൽ കുടിയിരുന്നു തൻ
മൃദുവാം വിരലാൽ ആത്മ-
രാഗം മീട്ടീയിരിക്കയോ

തിമിരം മൂടിടും കണ്ണിൽ
അഞ്ജനപ്രഭ തൂകി നീ
വിടരും പൊന്നുഷസ്സായെൻ
ഹൃത്തിൽ വന്നിങ്ങുദിച്ചുവോ

നിലകിട്ടാതെയാഴുന്ന
മനസ്സിന്നൊരു സാന്ത്വനം
പകർന്നെൻ ജീവിതത്തിൻ്റെ
ഗതി മാറ്റിയൊഴുക്കിയോ



നിശ്വാസങ്ങളിലാകേ നീ
വിശ്വാസം ചേർത്തിണക്കിയോ
വൈകല്യങ്ങളെ നീക്കീ നീ
കൈവല്യത്തിനൊരുക്കിയോ

തിരക്കിട്ടോടിടും നേരം
നിൻ്റെ പേരു വിളിക്കുവാൻ
നാവുപൊന്താത്തൊരെന്നെ നി-
ന്നന്തികേ ചേർത്തു നിർത്തിയോ

ഇരുളിൽ മുങ്ങി നിൽക്കുന്ന
മനസ്സിൽ നിൻ വചസ്സുകൾ
മിന്നൽപ്പിണറുകൾ പോലെ
അൻപിൻ പൊന്നൊളി വീശിയോ

കണ്ണിലെ നനവായെന്നിൽ
നിൻ സ്മിതം ചേർത്തിണക്കിയോ
നാവിലൂറുന്ന വാക്കിൽ നിൻ
നാമത്തിൻ തേൻ കിനിഞ്ഞുവോ

കാറ്റു വീശിയടിക്കുന്നൊ-
രെൻ ചിന്താസാഗരങ്ങളിൽ
ജീവിതക്കപ്പലോടിക്കാൻ
നാവികൻ നീയണഞ്ഞുവോ

ശ്രീപദങ്ങളിലെന്നും നീ
എനിക്കഭയമേകിയോ
ആപാദചൂഡം മധുരിക്കും
ത്വത്കഥാമൃതമേകിയോ

രാമകൃഷ്ണ! ഭവാനെൻ്റെ-
യുള്ളമാകേ നനച്ചുവോ
ദേഹക്കുമിള പൊട്ടും മുൻ-
പെന്നിൽ വർണ്ണം നിറച്ചുവോ

ഗദാധര! ജഗത്തെല്ലാം
നിൻ്റെ ഗീതികൾ പാടവേ
എൻ്റെ ആരാത്രികം കേൾക്കാൻ
നീയിന്നും കൃപ കാട്ടിയോ

നീ പിറന്നതു ലോകത്തിൽ
ധർമ്മ സംസ്ഥാപനത്തിനോ
ഏഴയാം അടിയൻ പാടും
പാട്ടുകൾ കേൾക്കുവാനുമോ

നിധിയല്ല സുഖം ത്വത്സ-
ന്നിധി തന്നെ* വരേണ്യമാം
ആ പ്രസാദക്കുറിക്കൂട്ടെൻ
നെഞ്ചിലെന്നും വിളങ്ങണേ!

ശ്രുതിസുഖനിഖിലാർത്ഥം നിർമ്മലജ്ഞാനസാരം
വിഗളിതബഹുജന്മക്ലേശപാപൗഘഭാരം
അനിതരമൃദുഭാവേ മുക്തിദാനൈകദക്ഷം
ഹൃദി ഭജ സതതം തത് രാമകൃഷ്ണസ്യ നാമം

*നിധി ചാല സുഖമാ - ത്യാഗരാജസ്വാമി

Monday, August 26, 2024

വനമാല

ശ്രീകൃഷ്ണജയന്തി ആശംസകൾ.
--------------------------------------------------
കാട്ടിലെ പൂക്കൾക്കെല്ലാം 
ആയിരം നിറം, നൂറു 
ഗന്ധങ്ങൾ, രൂപങ്ങളിൽ 
അത്രമേൽ വ്യത്യാസങ്ങൾ

തേൻ-രുചിവൈജാത്യങ്ങൾ 
സ്വഭാവവൈചിത്ര്യങ്ങൾ,
പൂക്കുന്ന കാലം, എല്ലാം 
എത്രയോ വിഭിന്നങ്ങൾ 



എങ്കിലുമുണ്ടോരോന്നി-
ന്നുള്ളിലും കിനിയുന്ന 
സ്നേഹത്തിൻ മകരന്ദം
ആർദ്രമാം സുഗന്ധവും 

ആയതു കോർത്തിട്ടല്ലേ
നീ ധരിക്കുന്നൂ വന-
മാലയായ്!അതിൽ ഞങ്ങൾ 
എല്ലാരുമോരോ പൂക്കൾ....

Sunday, July 21, 2024

ഗുരുസ്മിതം

ഗുരു ചിരിക്കുന്നു! സാഗരം പോൽ കൃപാ-
ഭരിതമാകും തിരുമുമ്പിലിപ്പൊഴും
വെറുതെ ശങ്കിച്ചു നിൽക്കും കിടാങ്ങൾ തൻ
മുറിവുകൾ വിരലോടിച്ചു മായ്ക്കവേ

അകലെയാണു നീയെന്നോർത്തു മാനസ-
വ്യഥകൾ ആരോടു ചൊല്ലുമെന്നാധി തൻ
പൊരിവെയിലത്തു നിൽക്കുന്നവർക്കു നീ
ഒരു ചിരിയാൽ കുട നീർത്തിടുന്നിതാ

അരികിലേറ്റമരികിലുണ്ടെന്നു തൻ
കരുണയിറ്റുന്ന കണ്ണിനാലോതവേ
അതിനു വീണ്ടും തെളിവുകൾ തേടുന്ന
മനമതിനെയും നീ കൈവെടിഞ്ഞിടാ

അരികിലേക്കു വിളിപ്പിച്ചു പൂജ തൻ
ഹൃദയക്ഷേത്രാങ്കണത്തിൽക്കഴിപ്പിച്ചു
സ്വയമതിൽ വന്നു പൂജ കൈക്കൊണ്ടു നീ
പറയുകയാം മൊഴിയറ്റ ഭാഷയിൽ

മലമുകളിലെ ആശ്രമമാകിലും
നഗരമദ്ധ്യത്തിലുള്ളതെന്നാകിലും
അവിടെയെന്നല്ല നീ പോയിടുമിടം
എവിടെയാകിലും ഞാനവിടുണ്ടു താൻ

മനസ്സിനപ്പുറം ബുദ്ധിക്കുമപ്പുറം
ചപലമാകുമാശങ്കകൾക്കപ്പുറം
ഇതളനക്കവും തൊട്ടറിയുന്ന നിൻ
ഗുരുവുമീശനും ഞാനുമൊന്നല്ലയോ

യുഗയുഗാന്തരമായി നീയെന്നിലേ-
ക്കൊഴുകിടുന്നൂ! അഴിമുഖം കാണുവാൻ
ഇനിയധികം വഴിയില്ല! സത്വരം
വരികയെന്നുടെ മാറത്തലിയുവാൻ

അകലെ നിന്നു വന്ദിക്കുവാനെത്തിയ
വികൃതികൾ ഞങ്ങൾ! നിന്റെയനുജ്ഞയാ
ഇവിടെ നിൻ മടിത്തട്ടിൽക്കളിക്കുവാൻ
സുകൃതമെന്തു ചെയ്തുള്ളൂ മഹാഗുരോ

ശരണമർത്ഥിച്ചു വന്നൊരു ഞങ്ങളെ
ഹൃദയമന്ദിരം തന്നിലിരുത്തിയ
കപടമറ്റ കൈവല്യമേ നിന്നെ ഞാൻ
ഒരു പൊഴുതും മറക്കാതിരിക്കണേ

ഹൃദയതാരസ്വരങ്ങളിൽപ്പൂക്കുന്ന
മധുരമോഹനരാഗമാകുന്നു നീ
ചകിതർ ഞങ്ങളുഴന്നു വിളിക്കവേ
അഭയഹസ്തവുമായി വരുന്നു നീ

തിമിരബാധയൊഴിക്കുന്ന ഭാസ്കര-
കനകരശ്മിയായ് കണ്ണിൽത്തിളങ്ങി നീ
ഹൃദയതാപം ശമിക്കും നിലാക്കുളിർ
പൊഴിയും പൌർണ്ണമിയായുദിക്കുന്നു നീ

അകലെ കല്ലടിക്കോടൻ മലകളിൽ
നറുനിലാവിന്നുദിക്കുന്ന വേളയിൽ
ഗുരു ചിരിക്കുന്നു അണ്ഡപ്രപഞ്ചത്തിൽ
അവ പ്രതിധ്വനിക്കുന്നൂ നിരന്തരം

Monday, April 29, 2024

കനിവുറവ് തേടി...... - ഭാഗം മുപ്പത്തിമൂന്ന് - യാത്രക്കിപ്പുറം (പരിശിഷ്ടം)

കനിവ് - അതെന്നും എപ്പോഴും അവിരാമം ആത്മാവിലേക്ക് ഇറ്റിറ്റു വീഴുന്നത് ഞാൻ അറിയാറുണ്ട്. ആ കനിവെന്നെ കൈപിടിച്ചു നടത്തിക്കുന്നത് അറിയാറുണ്ട്. വട്ടം ചുറ്റിക്കളിച്ച് കാലിടറി വീഴുമ്പോൾ താങ്ങി നിറുത്തുന്നതും, ലൗകികപ്പൊടിയിൽ മുങ്ങി വന്നുകയറുമ്പോൾ വാത്സല്യത്തോടെ തേച്ചുകുളിപ്പിക്കുന്നതും,  കരച്ചിലിന്റെ വക്കിൽ നിൽക്കുമ്പോൾ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതും ഇതേ ആർത്തബന്ധുവാണെന്ന് ഞാൻ അറിയാറുണ്ട്. രാമനെന്നും കൃഷ്ണനെന്നും ശിവനെന്നും ഭഗവതിയെന്നും രാമകൃഷ്ണനെന്നും വിളിക്കുന്ന ആ ശക്തി രണ്ടില്ലാത്ത ബ്രഹ്മം തന്നെയാണെന്ന ബോദ്ധ്യവും ഉണ്ട്.

അഹേതുകൃപാനികേതമായ ആ കനിവിന്റെ നദിയുടെ ഉത്ഭവസ്ഥാനം - ഉറവ് - തേടിയുള്ള യാത്ര - അതിനോടുള്ള പ്രാർത്ഥനയാണ്, നന്ദി പറച്ചിലാണ്, എപ്പോഴും ഞാൻ ഓർത്തില്ലെങ്കിലും ഒരു നിമിഷം പോലും എന്നെ വിസ്മരിക്കാത്ത എൻ്റെ അച്ഛനും അമ്മയും ബന്ധുവുമായ ആ ശക്തിയോടുള്ള എൻ്റെ സ്നേഹപ്രകടനമാണ്.
------------------------------------------

സതീഷേട്ടന്റെ പുതിയ നിർമ്മാണ യൂണിറ്റ് പൂജ കഴിഞ്ഞ് പ്രവർത്തനം തുടങ്ങി. തിരക്കിന് കുറവില്ലെങ്കിലും അതിനിടയിലും ആശ്രമകാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നു.

പ്രഭു കണ്ണൂരിൽ പുതിയ ജോലിയിൽ പ്രവേശിച്ചു. കണ്ണൂരിലെ തെയ്യങ്ങളും ആഘോഷങ്ങളുമൊക്കെ കണ്ടും സ്റ്റാറ്റസ് ഇട്ടും, കൂട്ടുകാരുടെയൊപ്പം പ്രധാനസ്ഥലങ്ങൾ സന്ദർശിച്ചും അദ്ദേഹം സന്തോഷമായിരുന്നു.

മാധവൻ പഴയപോലെ വാർഡിലെ കാര്യങ്ങളിൽ വ്യാപൃതനാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട തിരക്കുകൾ നല്ലപോലെയുണ്ടെങ്കിലും അതിനിടയിലും ശിവരാത്രി പരിപാടിക്കും മറ്റുമായി ദിവസങ്ങളോളം  അദ്ധ്വാനിക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായി.

സത്യൻ ഡൽഹിയിൽ PHD പണിപ്പുരയിലാണ്. ഇതിനിടയിലും തിരുവനന്തപുരത്ത് മെയ് മാസം നടക്കുന്ന യുവജനശിബിരത്തിൻ്റെ ജോലികളും, ശിവരാത്രി പരിപാടിയുമായി ബന്ധപ്പെട്ടുമെല്ലാം അദ്ദേഹം നിരന്തരം പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

അഖിൽ ഇടക്കിടക്ക് ചില രസകരമായ വീഡിയോകൾ അയക്കും. അവസാനം അയച്ചത് അവിടുത്തെ രണ്ടമ്മമാരുടെ പാട്ടാണ്. താൻ ചെയ്യുന്ന കാര്യങ്ങൾ അധികം യുവാക്കൾ ചെയ്യുന്നതല്ലെന്ന തോന്നൽ അഖിലിനുണ്ട്. അതിനാൽ അത് റെക്കോർഡ് ചെയ്യാൻ ഞാൻ ഇടക്കിടക്ക് നിർബന്ധിക്കുന്നുമുണ്ട്.

മുരളിയേട്ടനും സുനിത ഡോക്ടറും പിന്നീടും പല യാത്രകളും നടത്തി. തിരുവണ്ണാമലൈയിൽ രണ്ടുപേരും പോയതിന്റെ ചിത്രമൊക്ക അയച്ചു തന്നു. ജയേട്ടൻ പറഞ്ഞത് പ്രകാരം തിരുവണ്ണാമലയിൽ ഒരു വീട് വാങ്ങാനുള്ള ആലോചനയിലാണ് രണ്ടുപേരും.

ജയേട്ടൻ പതിവ് പോലെ ഒന്നിലുമില്ലാതെ എന്നാൽ എല്ലാത്തിലും ആദ്യാവസാനക്കാരനായി നടക്കുന്നു. ഇടക്ക് പാലക്കാട് ചിന്മയാമിഷന്റെ പരിപാടിയിൽ, ഇടക്ക് തിരുവനന്തപുരത്ത് ശ്രീരാമകൃഷ്ണമഠത്തിന്റെ പരിപാടിയിൽ, ഇടക്ക് കല്ലടിക്കോട് തദ്വനം ആശ്രമത്തിൽ, ഇടക്ക് തിരുവണ്ണാമലയിൽ അങ്ങിനെ നിറുത്താതെ പണിയെടുത്തുകൊണ്ടും അതിലൊന്നുപോലും ഉള്ളിൽ കുടുങ്ങാൻ അനുവദിക്കാതെയും ആർക്കും പിടികൊടുക്കാതെ വേദാന്തകേസരിയായി അദ്ദേഹം വിഹരിക്കുന്നു.

തിരിച്ചെത്തിയ ഞാൻ മെച്ചപ്പെട്ട മനുഷ്യനായോ? എന്ത് അളവുകോൽ വെച്ചാണ് അത് അളക്കേണ്ടത്? അറിയില്ല. എങ്കിലും ഒന്നുറപ്പാണ് - ലോകസാമാന്യത്തിന്റെ ദൃഷ്ടിയിൽ നീ എന്ത് തന്നെയാണെങ്കിലും എനിക്ക് നീ പൊന്നോമനയാണെന്ന ഉറപ്പ് എനിക്കാ വിശ്വപിതാവ് നൽകിക്കഴിഞ്ഞു. എത്ര നീ വഴിപിഴച്ചാലും എൻ്റെ മടിയിൽ അധികാരത്തോടെ കയറിയിരിക്കാം എന്നാ ലോകധാത്രി ഉറപ്പ് തന്നുകഴിഞ്ഞു. ഞാൻ പോലുമറിയാതെ എൻ്റെ ഹൃദയത്തിലിരുന്ന് പരിവർത്തനചക്രം അവർ തിരിക്കാൻ തുടങ്ങിക്കഴിഞ്ഞു.

തിരിച്ചെത്തിയ എൻ്റെ ബാഗിൽ പൊട്ടാതെ എത്തിക്കാൻ വിചാരിച്ചിരുന്ന ഏക്താര പൊട്ടാതെ തന്നെ എത്തി. പക്ഷെ അതിന്റെ കമ്പി മുറുക്കാൻ തുടങ്ങിയപ്പോൾ കമ്പി മാത്രം പൊട്ടിപ്പോയി. അതിനിയും മാറ്റിയിടേണ്ടതുണ്ട്. മധുരപലഹാരങ്ങളും പ്രസാദങ്ങളും പരമാവധി പേർക്ക് നൽകി. സമ്മാനങ്ങൾ എത്തേണ്ടവർക്ക് എത്തിച്ചു. ദക്ഷിണേശ്വരത്ത് നിന്നും കാമാർപുക്കൂറിൽ നിന്നും പൊതിഞ്ഞെടുത്ത മണ്ണ് സുരക്ഷിതമായി പൂജാമുറിയിൽ ഇരിക്കുന്നുണ്ട്. ഓഫീസിലും അല്ലാതെയുമായ തിരക്കുകൾ, ശിവരാത്രി പരിപാടിയുടെ തിരക്കുകൾ, വ്യക്തിപരമായ തിരക്കുകൾ അങ്ങിനെയങ്ങിനെ ജീവിതം അവിടുന്ന് കാട്ടുന്ന വഴികളിലൂടെ മുന്നോട്ട് പോകുന്നു. തേടിയ കനിവുറവ് ഹൃദയത്തിൽ കിനിഞ്ഞിരിക്കുന്നു.....

സർവേശ്വരനായ ശ്രീരാമകൃഷ്ണ ചരണങ്ങളിൽ ഈ കുറിപ്പ് സമർപ്പിക്കുന്നു.

പിൻകുറിപ്പ് :

1. ചിത്രങ്ങൾ സംഘാംഗങ്ങളിൽ പലരും എടുത്തതാണ്. അത് പ്രസിദ്ധീകരിക്കാൻ അനുവാദം തന്നതിന് നന്ദി.

2. ഫോട്ടോഗ്രാഫി പാടില്ലാത്ത ഇടങ്ങളിൽ ഇൻറർനെറ്റിൽ ലഭ്യമായ ചിത്രങ്ങളും, ശ്രീരാമകൃഷ്ണമഠത്തിന്റെയും കരാർ ആശ്രമത്തിന്റെയും വെബ്സൈറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. അവക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

3. ഇതെഴുതാൻ പ്രേരിപ്പിച്ച ജയേട്ടന് നന്ദി, സ്നേഹം.