ഉള്ളിൽ കുടിയിരുന്നു തൻ
മൃദുവാം വിരലാൽ ആത്മ-
രാഗം മീട്ടീയിരിക്കയോ
തിമിരം മൂടിടും കണ്ണിൽ
അഞ്ജനപ്രഭ തൂകി നീ
വിടരും പൊന്നുഷസ്സായെൻ
ഹൃത്തിൽ വന്നിങ്ങുദിച്ചുവോ
നിലകിട്ടാതെയാഴുന്ന
മനസ്സിന്നൊരു സാന്ത്വനം
പകർന്നെൻ ജീവിതത്തിൻ്റെ
ഗതി മാറ്റിയൊഴുക്കിയോ
നിശ്വാസങ്ങളിലാകേ നീ
വിശ്വാസം ചേർത്തിണക്കിയോ
വൈകല്യങ്ങളെ നീക്കീ നീ
കൈവല്യത്തിനൊരുക്കിയോ
തിരക്കിട്ടോടിടും നേരം
നിൻ്റെ പേരു വിളിക്കുവാൻ
നാവുപൊന്താത്തൊരെന്നെ നി-
ന്നന്തികേ ചേർത്തു നിർത്തിയോ
ഇരുളിൽ മുങ്ങി നിൽക്കുന്ന
മനസ്സിൽ നിൻ വചസ്സുകൾ
മിന്നൽപ്പിണറുകൾ പോലെ
അൻപിൻ പൊന്നൊളി വീശിയോ
കാറ്റു വീശിയടിക്കുന്നൊ-
രെൻ ചിന്താസാഗരങ്ങളിൽ
ജീവിതക്കപ്പലോടിക്കാൻ
നാവികൻ നീയണഞ്ഞുവോ
ശ്രീപദങ്ങളിലെന്നും നീ
എനിക്കഭയമേകിയോ
ആപാദചൂഡം മധുരിക്കും
ത്വത്കഥാമൃതമേകിയോ
രാമകൃഷ്ണ! ഭവാനെൻ്റെ-
യുള്ളമാകേ നനച്ചുവോ
ദേഹക്കുമിള പൊട്ടും മുൻ-
പെന്നിൽ വർണ്ണം നിറച്ചുവോ
എൻ്റെ ആരാത്രികം കേൾക്കാൻ
നീയിന്നും കൃപ കാട്ടിയോ
നീ പിറന്നതു ലോകത്തിൽ
ധർമ്മ സംസ്ഥാപനത്തിനോ
ഏഴയാം അടിയൻ പാടും
പാട്ടുകൾ കേൾക്കുവാനുമോ
നിധിയല്ല സുഖം ത്വത്സ-
ന്നിധി തന്നെ* വരേണ്യമാം
ആ പ്രസാദക്കുറിക്കൂട്ടെൻ
നെഞ്ചിലെന്നും വിളങ്ങണേ!
*നിധി ചാല സുഖമാ - ത്യാഗരാജസ്വാമി